പിണറായി കളത്തിലിറങ്ങി; തുടക്കം തിരുവനന്തപുരത്ത്
Mail This Article
തിരുവനന്തപുരം മണ്ഡലത്തിലെ തിരുവല്ലത്തെ എൽഡിഎഫ് സമ്മേളന വേദിയിൽ വൈകിട്ടു 4 വരെ കസേരകൾ കാലിയായിരുന്നു. മുഖ്യമന്ത്രിയുടെ പര്യടന പരിപാടി തന്നെയോ ഇതെന്നു സംശയിച്ചു. 4.30നു മുഖ്യമന്ത്രി എത്തുമെന്നായിരുന്നു അറിയിപ്പ്. കസേരകൾ നിറയുക മാത്രമല്ല, ആളുകൾ പന്തലും കവിയുന്നതാണ് അരമണിക്കൂറിൽ കണ്ടത്. ഏതു പ്രതിസന്ധിയിലും കേരളത്തിനൊരു നായകനുണ്ടെന്നു സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു തുടങ്ങുമ്പോഴേക്കും മുഖ്യമന്ത്രി എത്തി.
പതിവു വാഹന വ്യൂഹമില്ല. 3 പൊലീസ് വാഹനങ്ങൾ മാത്രം. കാറിൽ കറുപ്പിനോടുള്ള ഇഷ്ടം വിട്ടിട്ടില്ല. മുഖ്യമന്ത്രി എത്തിയിട്ടും സ്ഥാനാർഥി പുകഴ്ത്തൽ നിർത്തിയില്ല. ‘അമ്മാതിരി കമന്റൊന്നും വേണ്ടെ’ന്നു മുഖ്യമന്ത്രിയും പറഞ്ഞില്ല. ഇനി പിണറായി സംസാരിക്കുമെന്നു പറഞ്ഞു പന്ന്യൻ പിന്മാറിയപ്പോൾ, അധ്യക്ഷനായ താനല്ലേ അതു പറയേണ്ടതെന്ന ചിരിഭാവം മന്ത്രി വി.ശിവൻകുട്ടിക്ക്. ആ ചിരി ഏറ്റെടുത്തുകൊണ്ടാണു പിണറായി മൈക്കിനു മുൻപിലെത്തിയത്.
വളച്ചുകെട്ടലില്ല, നേരേ കാര്യത്തിലേക്കു കടക്കുകയാണ്. ഭരണഘടനയെയും മതനിരപേക്ഷതയെയും തകർക്കാനുള്ള ശ്രമം നടത്തുന്നുവെന്നു ബിജെപിക്കെതിരെയാണ് ആദ്യത്തെ ആക്രമണം. തീവ്രഹിന്ദുത്വ നിലപാടുള്ള ആർഎസ്എസിനു വളംവച്ചുകൊടുക്കുന്നതു കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടാണെന്നാരോപിച്ച് പിന്നെ കോൺഗ്രസിനെയാണു കൈകാര്യം ചെയ്യുന്നത്.
പൗരത്വ ഭേദഗതി, പലസ്തീൻ തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസിനു ശക്തമായ നിലപാടില്ലെന്നു വിമർശനം. ഏതു കോൺഗ്രസുകാരനും നാളെ ബിജെപിയിൽ പോകും എന്ന സ്ഥിതിയെന്നു പരിഹാസം. സിഎഎ വിഷയത്തിനാണു പ്രസംഗത്തിൽ ഊന്നൽ. എൽഡിഎഫ് സർക്കാർ ചെയ്തത് എണ്ണിപ്പറഞ്ഞുകൊണ്ട്, യോജിച്ച പ്രക്ഷോഭത്തിൽ നിന്നു കോൺഗ്രസ് പിന്മാറിയതിനു കുറ്റപ്പെടുത്തൽ.
ഇലക്ടറൽ ബോണ്ടിലും ബിജെപിക്കൊപ്പം കോൺഗ്രസിനെ ചേർത്തു വയ്ക്കുന്നു. സാന്റിയാഗോ മാർട്ടിനിൽ നിന്നു ബോണ്ട് വാങ്ങിയില്ലേ എന്നാണു ചോദ്യം. മറ്റു പാർട്ടികൾക്കെതിരെ കേന്ദ്ര ഏജൻസി വരുമ്പോൾ കോൺഗ്രസ് ഏജൻസികൾക്കൊപ്പമെന്നും വിമർശനം. കോവിഡും പ്രകൃതി ദുരന്തങ്ങളും വന്നപ്പോൾ സഹായിച്ചില്ലെന്നു കേന്ദ്രത്തെയും കേരളത്തിനായി ശബ്ദമുയർത്തിയില്ലെന്നു യുഡിഎഫ് എംപിമാരെയും ഒരുമിച്ചാക്രമിച്ചാണു പ്രസംഗം അവസാനിപ്പിക്കുന്നത്.
സ്ഥാനാർഥിക്കൊപ്പം കയ്യുയർത്തി അഭിവാദ്യം ചെയ്യണമെന്നു പേട്ടയിലെ സമ്മേളനത്തിൽ അധ്യക്ഷൻ ആന്റണി രാജുവിന്റെ അഭ്യർഥന. ‘ആയിക്കോട്ടെ’ എന്നു പറഞ്ഞു പിണറായി തന്നെ പന്ന്യന്റെ കൈ പിടിച്ചുയർത്തി. വേദി മാറുമ്പോൾ പ്രസംഗത്തിലെ ആമുഖം മാത്രമേ മാറുന്നുള്ളൂ. ഉള്ളടക്കം ദേശീയ രാഷ്ട്രീയം മാത്രമാണ്. തിരഞ്ഞെടുപ്പ് കേരളത്തിൽ തന്റെ സർക്കാരിന്റെ വിലയിരുത്തലല്ല എന്നു പറയാതെ പറയുന്നു മുഖ്യമന്ത്രി.