അജ്ഞാതവാഹനം ഇടിച്ചുണ്ടാകുന്ന അപകടം: നഷ്ടപരിഹാരത്തിന് നടപടി എടുക്കാതെ കേരളം
Mail This Article
കോട്ടയം ∙ ഇടിച്ചിട്ട ശേഷം കടന്നുകളയുന്ന വാഹനം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇരയ്ക്കു നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള സംവിധാനത്തിന് കേരളം ഇതുവരെ രൂപം നൽകിയില്ല. ഇതുമൂലം ഇത്തരം അപകടത്തിൽ മരിക്കുന്നവർക്കും പരുക്കേൽക്കുന്നവർക്കും 2 വർഷമായി നഷ്ടപരിഹാരം കിട്ടുന്നില്ല. മരിച്ച ആളിന്റെ കുടുംബത്തിന് 2 ലക്ഷവും ഗുരുതരമായി പരുക്കേറ്റ ആൾക്ക് 50,000 രൂപയും നഷ്ടപരിഹാരം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ 2022 ഏപ്രിൽ 1 മുതൽ നടപ്പാക്കിയ നിയമമാണു കേരളം പ്രയോജനപ്പെടുത്താത്തത്.
ഇതിനായി കലക്ടർ ക്ലെയിം സെറ്റിൽമെന്റ് കമ്മിഷണറായി ജില്ലാതല സമിതി രൂപീകരിക്കണം. അപകടം നടന്ന സ്ഥലത്തെ തഹസിൽദാരാണ് എൻക്വയറി ഓഫിസർ.
ജില്ലാ പൊലീസ് മേധാവി, ചീഫ് മെഡിക്കൽ ഓഫിസർ, ആർടിഒ എന്നിവരും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രതിനിധി, ജനറൽ ഇൻഷുറൻസ് കൗൺസിൽ നിർദേശിക്കുന്നയാൾ എന്നിവരുമാണു സമിതിയിലെ മറ്റംഗങ്ങൾ.
ഇന്ത്യയിൽ വാഹനം തിരിച്ചറിയാത്ത അപകടങ്ങൾ പ്രതിവർഷം 60,000 ൽ അധികം സംഭവിക്കുന്നതായാണു കണക്കുകൾ. ഇതിൽ 3000 ൽ താഴെ പേർക്കു മാത്രമേ നഷ്ടപരിഹാരം ലഭ്യമാകുന്നുള്ളു. സുപ്രീം കോടതി ഇക്കാര്യത്തിൽ ഇക്കഴിഞ്ഞ ജനുവരി 12ന് ആശങ്ക അറിയിച്ചിരുന്നു.
ഒരുമാസം കഴിഞ്ഞാൽ അപേക്ഷിക്കാം
∙ അപകടം റജിസ്റ്റർ ചെയ്ത് ഒരു മാസമായിട്ടും വാഹനം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാം. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഇതിനു സഹായിക്കണം. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ക്ലെയിംസ് എൻക്വയറി ഓഫിസർ, ഡിവൈഎസ്പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന മോണിറ്ററിങ് കമ്മിറ്റിയും എല്ലാ ജില്ലയിലും രൂപീകരിക്കണം.