കടൽക്ഷോഭം: മുഴപ്പിലങ്ങാട് ഫ്ലോട്ടിങ് ബ്രിജ് തകർന്നെന്ന് നാട്ടുകാർ; അഴിച്ചുമാറ്റിയെന്നു ടൂറിസം വകുപ്പ്
Mail This Article
കണ്ണൂർ ∙ ഞായറാഴ്ച രാത്രിയുണ്ടായ കടൽക്ഷോഭത്തിൽ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജിന്റെ ഒരുഭാഗം വേർപെട്ടു. തുടർന്നു ഡിടിപിസിയുടെ മേൽനോട്ടത്തിൽ ബ്രിജ് അഴിച്ചുമാറ്റി. ശക്തമായ തിരയിൽ ബ്രിജിന്റെ പല ഭാഗങ്ങളും വേർപെട്ടുപോയെന്നാണു പരിസരവാസികൾ പറയുന്നത്. ബ്രിജിന്റെ ഭാഗങ്ങൾ ബീച്ചിൽ കയറ്റിയിട്ടിരിക്കുകയാണ്. ഒരുഭാഗം കടലിൽ തന്നെയുണ്ട്. ബ്രിജിന്റെ ഭാഗങ്ങളൊന്നും കടലിൽ നഷ്ടപ്പെട്ടില്ലെന്നാണു ബന്ധപ്പെട്ട ഏജൻസിയിലെ ജീവനക്കാർ പറയുന്നത്.
2023 ജനുവരിയിലാണു മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഒരു കോടി രൂപയോളം ചെലവാക്കി 100 മീറ്റർ ഫ്ലോട്ടിങ് ബ്രിജ് സ്ഥാപിച്ചത്. ഒരേസമയം 100 പേരെ ഉൾക്കൊള്ളാൻ കഴിയും. കടൽക്ഷോഭം മാറിയാൽ ബ്രിജ് പുനഃസ്ഥാപിക്കുമെന്നും ഇതിനു 2 ലക്ഷത്തോളം രൂപ ചെലവു വരുമെന്നും ബ്രിജ് സ്ഥാപിച്ച താനൂർ തൂവൽതീരം ഏജൻസി അധികൃതർ പറഞ്ഞു.
അതേസമയം, മുഴപ്പിലങ്ങാട് ഫ്ലോട്ടിങ് ബ്രിജ് തകർന്നതായി ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നു ടൂറിസം വകുപ്പ്. സംസ്ഥാനത്തെ വിവിധ ബീച്ചുകളിലെ ഫ്ലോട്ടിങ് ബ്രിജുകൾ ഞായറാഴ്ച വൈകിട്ടും തിങ്കളാഴ്ച രാവിലെയുമായി അഴിച്ചുമാറ്റുകയായിരുന്നു. ബേക്കൽ, ബേപ്പൂർ, താനൂർ തൂവൽതീരം, ചാവക്കാട്, എറണാകുളം കുഴുപ്പിള്ളി എന്നിവിടങ്ങളിലെ ബ്രിജുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതായും ടൂറിസം വകുപ്പ് അറിയിച്ചു.