കടലേറ്റം: കേരള തീരത്ത് വീണ്ടും ജാഗ്രതാ നിർദേശം; കൊല്ലത്ത് റോഡ് ഉപരോധിച്ച് പ്രതിഷേധം

Mail This Article
തിരുവനന്തപുരം ∙ കടലേറ്റ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് വീണ്ടും ജാഗ്രതാ നിർദേശം നൽകി. ഇന്ന് രാത്രി 11.30 വരെ അരമീറ്റർ മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ മുണ്ടയ്ക്കൽ വെടിക്കുന്ന് പ്രദേശത്ത് 2 ദിവസമായി തുടരുന്ന കടലാക്രമണത്തിൽ ഇരുപതിലേറെ വീടുകൾ തകർന്നു. ഇരുപതോളം വീടുകൾ ഏതു നിമിഷവും കടലെടുക്കാമെന്ന നിലയിലാണ്. അധികൃതർ നിസ്സംഗത തുടരുകയാണെന്നാരോപിച്ചു തീരവാസികൾ തീരദേശ റോഡ് ഉപരോധിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നാട്ടുകാർ റോഡിൽ കഞ്ഞിവച്ചു വിളമ്പി പ്രതിഷേധിച്ചു.
തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഇന്നലെയും ശക്തമായ തിരയടി ഉണ്ടായി. ടൂറിസ്റ്റ് കേന്ദ്രമായ വർക്കല, കന്യാകുമാരി എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ധാവസ്ഥയിലായിരുന്നു. തിരയടി ശക്തമായതിനെ തുടർന്ന് ഇവിടങ്ങളിൽ നിന്ന് സന്ദർശകരെ ഒഴിപ്പിച്ചു.
കന്യാകുമാരിയിൽ വിവേകാനന്ദ സ്മാരകത്തിലേക്കുള്ള ബോട്ടുകൾ ഇന്നലെ സർവീസ് നടത്തിയില്ല. കോവളത്തും ടൂറിസ്റ്റുകൾക്ക് നിയന്ത്രണമുണ്ടായിരുന്നു. ആലപ്പുഴ ആറാട്ടുപുഴ പെരുമ്പള്ളിക്കാവ് ഭാഗത്തു റോഡിലേക്കു തിരയടിച്ചു കയറിയെങ്കിലും വാഹനങ്ങൾക്കു കടന്നു പോകാൻ കഴിഞ്ഞു. മലപ്പുറം ജില്ലയിൽ താനൂരിലും പരപ്പനങ്ങാടിയിലും കടലേറ്റം അനുഭവപ്പെട്ടു.