ADVERTISEMENT

കൊച്ചി ∙ കരുവന്നൂർ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത യഥാർഥ രേഖകൾ നൽകാൻ വിസമ്മതിക്കുന്നതിനെതിരെ ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ ഇ.ഡിക്കു നോട്ടിസ് നൽകാ‍ൻ ഹൈക്കോടതി നിർദേശം നൽകി. ഹർജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് കെ.ബാബു വിശദവാദത്തിനായി 9ലേക്കു മാറ്റി. ഇ.ഡിക്കായി ഹാജരാകുന്നതു അഡീഷനൽ സോളിസിറ്റർ ജനറലാണ്. ഇതിനായി ഇ.ഡി സമയം തേടിയതിനെ തുടർന്നാണു ഹർജി മാറ്റിയത്.

രേഖകൾ ഇ.ഡി കൈമാറാത്തതിനാൽ ഫൊറൻസിക് പരിശോധനയുൾപ്പെടെ തടസ്സപ്പെട്ടിരിക്കുകയാണെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വാദിച്ചു. ക്രൈംബ്രാഞ്ച് അറിയാതെയാണു രേഖകൾ ഇ.ഡി കൊണ്ടുപോയതെന്നും അറിയിച്ചു. രേഖകൾ കൈമാറണമെന്നാവശ്യപ്പെട്ടു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന പിഎംഎൽഎ പ്രത്യേക കോടതിയെ ക്രൈംബ്രാ‍ഞ്ച് സമീപിച്ചെങ്കിലും തള്ളിയിരുന്നു. തുടർന്നാണു ഹൈക്കോടതിയിൽ ഹർജി നൽകിയത്.

കരുവന്നൂർ: സിപിഎമ്മിന്റെ റിപ്പോർട്ട് ഇ.ഡിക്കു നൽകേണ്ടിവരും

തൃശൂർ ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ചുള്ള സിപിഎം അന്വേഷണ റിപ്പോർട്ട് ഇ.ഡിക്കു നൽകേണ്ടിവരും. ജില്ലാ സെക്രട്ടറി എം.എം.വർഗീസ് നൽകിയ മൊഴിയിൽ, പാർട്ടി അന്വേഷിച്ചു കുറ്റക്കാരെ കണ്ടെത്തിയെന്നു പറഞ്ഞിട്ടുണ്ട്. ഇതേത്തുടർന്നാണു അന്വേഷണ കമ്മിഷൻ അംഗങ്ങളായ പി.കെ.ബിജുവിനും പി.കെ.ഷാജനും ഇ.ഡി നോട്ടിസ് അയച്ചത്. അന്വേഷണ റിപ്പോർട്ടിൽ പ്രമുഖ നേതാക്കളുടെ പേരില്ല. എ.സി.മൊയ്തീൻ അടക്കമുള്ളവരുടെ പങ്ക് അന്വേഷിച്ചിട്ടുമില്ല.

ഈ അന്വേഷണ റിപ്പോർട്ട് പ്രകാരമാണു ബാങ്ക് ഡയറക്ടർമാരായ പാർട്ടി നേതാക്കൾക്ക് എതിരെ നടപടിയെടുത്തത്. ഇതെല്ലാം ഇ.ഡിക്കു മുന്നിൽ വിശദീകരിക്കേണ്ടിവരും. പാർട്ടി അന്വേഷണത്തിനിടയിൽ ഡയറക്ടർമാർ നൽകിയ മൊഴിയും ഹാജരാക്കേണ്ടിവന്നേക്കും. പി.കെ.ബിജുവിന്റെ ആവശ്യപ്രകാരം 5 ലക്ഷം രൂപ പിൻവലിച്ചെന്നു മൊഴിയുണ്ട്. പി.കെ.ഷാജനുമായി ബന്ധപ്പെട്ട്, അയ്യന്തോൾ സഹകരണ ബാങ്കിലെ ചില ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. 

English Summary:

High Court directed to issue notice to enforcement directorate on Karuvannur bank scam case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com