ഗോഡൗണുകളിൽ കെട്ടിക്കിടന്ന് അരിയും ഗോതമ്പും വിതരണയോഗ്യമല്ലാതായ സംഭവം: കാലിത്തീറ്റയാക്കാൻ നീക്കം; പറ്റില്ലെങ്കിൽ കുഴിച്ചുമൂടും
Mail This Article
കോട്ടയം ∙ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം ഇനി കാലിത്തീറ്റയാകും; അതിനും പറ്റിയില്ലെങ്കിലേ കുഴിച്ചുമൂടൂ. അമയന്നൂരിലെ ഗോഡൗണിൽ ഉപയോഗയോഗ്യമല്ലാതായ 780 ടൺ ഭക്ഷ്യധാന്യമാണ് ഈ വിധത്തിൽ കാലിത്തീറ്റയാക്കാൻ ആലോചിക്കുന്നത്. പൊതുവിതരണ ഉപഭോക്തൃ കമ്മിഷണറുടെ അനുവാദമുണ്ടെങ്കിലേ ഇതു സാധ്യമാകൂ.
സപ്ലൈകോ, ഭക്ഷ്യഭദ്രതാ ജില്ലാ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് വളരെ കൂടുതലായതിനാൽ ജില്ലാതലത്തിൽ പ്രശ്നപരിഹാരം സാധ്യമാകില്ല. ഉപയോഗയോഗ്യമല്ലാതെ കിടക്കുന്ന 5 ടൺ വരെയുള്ള അരിയുടെയും 2 ടൺ വരെയുള്ള ഗോതമ്പിന്റെയും കാര്യത്തിൽ മാത്രമേ ജില്ലാതലത്തിൽ തീരുമാനമെടുക്കാൻ അധികാരമുള്ളൂ.
ഇതേസമയം റേഷൻകടകളിൽ വിതരണയോഗ്യമല്ലാതെ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങൾ മാറ്റി പകരം നൽകിയിട്ടില്ലെന്നു വ്യാപാരികൾക്കു പരാതിയുണ്ട്. അമയന്നൂരിലെ ഗോഡൗണിൽ ആകെ 780 ടൺ ഭക്ഷ്യധാന്യമാണു കേടായത്. ഇതിൽ പച്ചരിയും ഗോതമ്പുമാണു കൂടുതലായും ഉള്ളത്.
ചിങ്ങവനം മാവിളങ്ങിലെ താലൂക്ക് ഗോഡൗണിൽ 2022 ഏപ്രിൽ ഒന്നു മുതൽ 2023 ഫെബ്രുവരി 21 വരെയുള്ള കാലയളവിലെ സ്റ്റോക്കിലാണു കുറവു കണ്ടെത്തിയതെന്ന് അധികൃതർ വിശദീകരിച്ചു. അക്കാലത്തു ഗോഡൗണിൽ ജോലി നോക്കിയിരുന്ന 3 ഉദ്യോഗസ്ഥർക്കു നോട്ടിസ് കൊടുത്തു. കേസ് വിജിലൻസിന്റെ പരിഗണനയിലാണെന്നും അധികൃതർ പറഞ്ഞു.
∙ സപ്ലൈകോ, ഭക്ഷ്യഭദ്രതാ ഗോഡൗണുകൾ ഒന്നിച്ചാക്കിയതു ക്രമക്കേടിനു കാരണമാണ്. ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിനു സ്വകാര്യ മേഖലയിലെ കരാറുകാരെയാണ് ഏൽപിക്കുന്നത്. എൻഎഫ്എസ്എ ഗോഡൗണുകൾ മാറ്റി പകരം വെയർഹൗസുകളെ ചുമതലയേൽപിക്കണം. വിതരണം ഉദ്യോഗസ്ഥരുടെ പൂർണ മേൽനോട്ടത്തിലാക്കണം. - ജോൺസൺ വിളവിനാൽ, സംസ്ഥാന വൈസ് പ്രസിഡന്റ്, ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ