നിസ്സഹായർ റാങ്ക് ജേതാക്കൾ: തിരിഞ്ഞുനോക്കാതെ സർക്കാരും
Mail This Article
തിരുവനന്തപുരം∙ രാപകൽ സമരം 52 ദിവസം പൂർത്തിയായി. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ഇനി 8 ദിവസം മാത്രവും. നിസ്സഹായരെങ്കിലും സെക്രട്ടേറിയറ്റിനു മുന്നിൽ ആവും വിധം പ്രതിഷേധം തുടരുകയാണ് സിപിഒ റാങ്ക് ലിസ്റ്റിലുള്ളവർ. ഫെബ്രുവരി 15ന് ആരംഭിച്ച സമരത്തെ സർക്കാർ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. കുറച്ച് ഒഴിവുകൾ ഒരുക്കുന്നു എന്ന വിവരം ഇന്നലെ വൈകിട്ടോടെ ലഭിച്ചെങ്കിലും സമരം അവസാനിപ്പിക്കാൻ തയാറല്ലെന്നും കൂട്ടമായി റിക്രൂട്ട് ചെയ്യണമെന്നും ഉദ്യോഗാർഥികൾ പറയുന്നു.
ഇല്ലെങ്കിൽ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നും ആവശ്യമുണ്ട്. കഴുത്തിൽ കയർ കെട്ടിയും മുട്ടിലിഴഞ്ഞുമായിരുന്നു ഇന്നലെ പ്രതിഷേധം. ശേഷിക്കുന്ന ദിനങ്ങളിൽ സമരം കടുപ്പിക്കാനാണ് തീരുമാനം. എല്ലാ ജില്ലകളിലെയും ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ഈ ദിവസങ്ങളിലായി സമരപ്പന്തലിൽ എത്തി . ദിവസേന അറുനൂറോളം പേർ സെക്രട്ടേറിയറ്റ് നടയിൽ പ്രതിഷേധിക്കുന്നുണ്ട്. കടം വാങ്ങിയും പിരിവെടുത്തുമാണ് സമരച്ചെലവിനുള്ള പണം കണ്ടെത്തുന്നത്.