കൊടും വേനലിൽ ഒന്നരലക്ഷം തെങ്ങിൻതൈകൾ വിതരണത്തിന്
Mail This Article
പാലക്കാട് ∙ കൊടുംചൂടിൽ കരിഞ്ഞുണങ്ങുന്ന വിളകൾ സംരക്ഷിക്കാൻ കർഷകർ കഷ്ടപ്പെടുമ്പോൾ കൃഷിഭവനുകൾ വഴി ഒന്നരലക്ഷം തെങ്ങിൻതൈകൾ വിതരണം ചെയ്യാൻ നീക്കം. ജൂൺ, ജൂലൈ മാസങ്ങളിൽ നടേണ്ട തൈകൾ ഉടൻ നൽകാനാണു കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുടെ ഒാൺലൈൻ യോഗത്തിൽ തീരുമാനിച്ചത്.
തൈകൾ വിവിധ ഫാമുകളിൽ നിന്ന് ഉടൻ കൃഷിഭവനുകളിൽ എത്തിക്കുമെന്നാണ് അറിയിപ്പ്. കഠിനമായ ചൂടിൽ തൈകൾ സൂക്ഷിക്കാനും സംരക്ഷിക്കാനും കഴിയില്ലെന്നു സൂചിപ്പിച്ച ഉദ്യോഗസ്ഥരോട്, അതൊന്നും നോക്കേണ്ടെന്നാണു മേലുദ്യോഗസ്ഥരുടെ മറുപടി. തിരഞ്ഞെടുപ്പു സമയത്തു സബ്സിഡി നിരക്കിൽ തൈ നൽകുന്നതു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുമെന്നു ചൂണ്ടിക്കാട്ടിയപ്പോൾ, സമയബന്ധിതമായി നടക്കുന്ന കാര്യങ്ങൾക്കു ചട്ടം ബാധകമല്ലെന്ന നിലപാടാണു സ്വീകരിച്ചത്.
100 രൂപ വിലയുള്ള തൈ സബ്സിഡി കിഴിച്ച് 50 രൂപയ്ക്കു നൽകും. ഒാൺലൈൻ യോഗത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഒാഫിസർ തെങ്ങിൻതൈ വിതരണത്തിന് അസിസ്റ്റന്റ് കൃഷി ഒാഫിസർമാർക്കു നിർദേശം നൽകി.
വേനലായതിനാൽ തൈകൾ ഏറ്റെടുക്കാൻ കർഷകർ തയാറായില്ലെങ്കിൽ അവ കൃഷിഭവനുകളിൽ സൂക്ഷിക്കേണ്ടി വരും. മിക്ക കൃഷിഭവനുകളിലും അതിനു സൗകര്യമില്ല. കുഴിയെടുത്തു തൈകൾ സൂക്ഷിച്ചാൽ പരമാവധി 10 ദിവസം തൈകൾക്കു കേടുണ്ടാകില്ല. പിന്നീട് നനച്ചാലും നിൽക്കില്ല.
∙ വിളയിറക്കൽ സംബന്ധിച്ച കാർഷിക സർവകലാശാലയുടെ നിർദേശപ്രകാരം ജൂൺ– ജൂലൈ മാസങ്ങളിലാണു തെങ്ങിൻതൈകൾ നടേണ്ടത്. മഴ ശക്തമാകുന്നതിനു മുൻപു വേരു പിടിക്കണം. കർഷകരിൽ മിക്കവരും ജൂൺ– ജൂലൈ മാസങ്ങളിലാണു തെങ്ങിൻതൈ നടുക. - സുരേഷ് മുതുകുളം, ഫാം ഇൻഫർമേഷൻ ബ്യൂറോ മുൻ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഒാഫിസർ