പെരുമാറ്റച്ചട്ട ലംഘനം: റിപ്പോർട്ട് നൽകാതെ കലക്ടർ; വീണ്ടും റിപ്പോർട്ട് തേടി സിഇഒ
Mail This Article
കോഴിക്കോട്∙ പെരുമാറ്റച്ചട്ടം നിരീക്ഷിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച വിഡിയോഗ്രഫറെ തടഞ്ഞു ചിത്രങ്ങൾ മായ്പ്പിച്ചു കളഞ്ഞ സംഭവത്തിൽ യുഡിഎഫ് നൽകിയ പരാതിയിലും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) സഞ്ജയ് എം.കൗൾ വിശദീകരണം തേടി. നേരത്തേ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കലക്ടറോടു റിപ്പോർട്ട് തേടിയതിനു പുറമേയാണ് യുഡിഎഫ് നൽകിയ പരാതിയിലും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ചു വിവിധ ആളുകളിൽ നിന്നു മൊഴിയെടുത്തെങ്കിലും കലക്ടർ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
കോഴിക്കോട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പങ്കെടുത്ത പരിപാടിക്കിടെ, പെരുമാറ്റച്ചട്ടം നിരീക്ഷിക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥനെയും വിഡിയോഗ്രഫറെയും എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിന്റെ നേതൃത്വത്തിൽ മുറിയിലാക്കി തടഞ്ഞു വയ്ക്കുകയും കയ്യേറ്റം ചെയ്യാനൊരുങ്ങുകയും ചെയ്തെന്നായിരുന്നു യുഡിഎഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പി.എം.നിയാസിന്റെ പരാതി. എളമരം കരീമും മുൻ എംഎൽഎ എ.പ്രദീപ് കുമാറും മറ്റൊരു വ്യക്തിയും ചേർന്നു ക്യാമറാമാനെ ബലമായി പിടിച്ചു കൊണ്ടു പോകുന്ന ദൃശ്യവും പരാതിക്കൊപ്പം സമർപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മുറിയിൽ അടച്ചിട്ട് കയ്യേറ്റം ചെയ്യുന്ന രീതിയിൽ പെരുമാറിയ സ്ഥാനാർഥിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഈ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണു സിഇഒ നിർദേശിച്ചിരിക്കുന്നത്. ഇതേ പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും അയച്ചിട്ടുണ്ട്. ഗുരുതരമായ ചട്ട ലംഘനം നടത്തിയ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ മന്ത്രി സ്ഥാനത്തു നിന്നു നീക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. മന്ത്രി റിയാസ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടി 7 ദിവസത്തിനുള്ളിൽ മറുപടി നൽകാൻ കലക്ടർ നോട്ടിസ് നൽകിയിരുന്നു. നോട്ടിസ് നൽകി 3 ദിവസം പിന്നിട്ടെങ്കിലും ഇതുവരെ നോട്ടിസ് ലഭിച്ചിട്ടില്ല എന്നാണു മന്ത്രിയുടെ ഓഫിസിന്റെ പ്രതികരണം.