ആരോഗ്യ മന്ത്രിയല്ല, സിസ്റ്റർ അനിതയാണ് എനിക്കൊപ്പം നിന്നത്; പ്രതികരണം തമാശയായി തോന്നുന്നു: അതിജീവിത
Mail This Article
കോഴിക്കോട് ∙ ഹൈക്കോടതി ഉത്തരവുപ്രകാരം ജോലിയിൽ തിരികെ പ്രവേശിക്കാൻ അഞ്ചു ദിവസമായി മെഡിക്കൽ കോളജിനു മുന്നിൽ സമരമിരിക്കുന്ന സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിത മേൽനോട്ടച്ചുമതലകളിൽ വീഴ്ച വരുത്തിയിരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രതികരണം. തുടർ നടപടികളടക്കമുള്ള കാര്യങ്ങൾ കോടതിയെ അറിയിക്കും. അനിതയെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് വീണ്ടും കോടതിയെ സമീപിക്കുമെന്നു മന്ത്രി പറഞ്ഞത്. സർക്കാർ ഇതുവരെ ഉന്നയിക്കാത്തതാണ് ‘മേൽനോട്ടച്ചുമതലകളിൽ അനിതയുടെ വീഴ്ച’ എന്ന മന്ത്രിയുടെ വാദം.
മെഡിക്കൽ കോളജിലെ ഐസിയുവിൽ ശസ്ത്രക്രിയയ്ക്കു ശേഷം അർധബോധാവസ്ഥയിലായിരുന്ന യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിൽ അതിജീവിതയെ പിന്തുണയ്ക്കുന്ന നിലപാടെടുത്തതിനെ തുടർന്നാണ് അനിതയെ ഇടുക്കിയിലേക്കു സ്ഥലം മാറ്റിയത്. ഏപ്രിൽ ഒന്നിനു കോഴിക്കോട്ടു തന്നെ ജോലിയിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. സർക്കാർ നിലപാടിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അനിത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
∙ ‘ആരോഗ്യമന്ത്രിയുടെ പ്രതികരണം തമാശയായി തോന്നുന്നു. നിരന്തരം മന്ത്രിയെ വിളിക്കുന്നുണ്ടെങ്കിലും ഇതുവരെ എന്റെ ഫോൺ എടുത്തിട്ടില്ല. അനിത സിസ്റ്റർക്ക് പറ്റിയ വീഴ്ച എന്തെന്നു മന്ത്രി പറയണം. മന്ത്രിയല്ല, സിസ്റ്റർ അനിതയാണ് എനിക്കൊപ്പം നിന്നത്.’ – അതിജീവിത