ADVERTISEMENT

ആലപ്പുഴ∙ നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മർദിച്ച കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ‘സമയമില്ലാത്ത’ ഗൺമാൻ അനിൽ‍ കുമാർ ഇന്നലെ ജില്ലയിലെത്തി. കേസിന്റെ ഭാഗമായല്ല, മുഖ്യമന്ത്രിയുടെ സുരക്ഷാ ജോലിക്കായാണ് എത്തിയത്. രാവിലെ പത്രസമ്മേളനം നടത്തിയ ഹോട്ടലിലും തുടർന്നു തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലുമെല്ലാം അനിൽ ഉണ്ടായിരുന്നു. നിലവിൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഗൺമാനായ അനിൽ ജോലിത്തിരക്കെന്നു പറഞ്ഞു നാലു മാസമായി ചോദ്യം ചെയ്യലിൽ നിന്നു ‘മുങ്ങി’ നിൽക്കുകയാണ്.  കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസിനു സമീപം മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യൂവൽ കുര്യാക്കോസിനെയും കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിനെയും നിഷ്കരുണം മർദിച്ച കേസിലെ പ്രതികളാണ് അനിൽ കുമാറും മറ്റൊരു സുരക്ഷാ ജീവനക്കാരൻ സന്ദീപും കണ്ടാലറിയാവുന്ന മറ്റു 3 ജീവനക്കാരും.

ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷനിൽ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു മാറ്റിയ ശേഷമാണ് ഇവർ അകമ്പടി വാഹനത്തിൽ നിന്നു ചാടിയിറങ്ങി   വടി കൊണ്ട് തലയ്ക്കും മറ്റും അടിച്ചത്. മർദനമേറ്റവരുടെ പരാതി അവഗണിച്ച പൊലീസ്, കോടതി നിർദേശപ്രകാരം പിന്നീട് കേസെടുത്തെങ്കിലും പ്രതികളുടെ നിസ്സഹകരണം മൂലം തുടർനടപടി ഉണ്ടായില്ല. ചോദ്യം ചെയ്യലിനു ഹാജരാകാൻ പലതവണ നോട്ടിസ് പോയെങ്കിലും കൈപ്പറ്റിയില്ല, നേരിട്ടു പോയി കൊടുത്തപ്പോൾ തിരക്കാണെന്നു മറുപടി നൽകി. ക്ഷമ കെട്ട് അജയും തോമസും മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയത്. പക്ഷേ ഇപ്പോഴും ചോദ്യം ചെയ്യൽ നടന്നിട്ടില്ല.

English Summary:

Chief minister's Gunman Anil Kumar came to alappuzha district

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com