ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്നു ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. പിതാവ് മരിച്ച സാഹചര്യത്തിൽ ചെന്നൈ വിടാൻ സാധിക്കില്ലെന്നാണ് മണികുമാർ അറിയിച്ചത്. സമീപകാലത്ത് അദ്ദേഹത്തിന്റെ ഭാര്യയ്ക്കു പരുക്കേറ്റതും കാരണമാണെന്ന് അറിയുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പുതിയ ചെയർമാൻ വരുന്നതു വരെ  കമ്മിഷനിലെ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിനു ചെയർമാന്റെ ചുമതല നൽകി ഗവർണർ ഉത്തരവിറക്കി.

വിവാദത്തെ തുടർന്ന് 10 മാസം തടഞ്ഞു വച്ച ശേഷമാണ് മണികുമാറിനെ നിയമിക്കാൻ ഗവർണർ അനുമതി നൽകിയത്. കഴിഞ്ഞ മേയിൽ ജസ്റ്റിസ് ആന്റണി ഡൊമിനിക് വിരമിച്ച ഒഴിവിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ 3 അംഗ സമിതി മണികുമാറിനെ ശുപാർശ ചെയ്തത്.പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വിയോജനക്കുറിപ്പ് സഹിതമാണു ഗവർണർക്ക് സമർപ്പിച്ചത്.

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയും മണികുമാറിനെതിരെ ഗവർണർക്ക് പരാതി നൽകിയിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ സർക്കാരിന് എതിരെയുള്ള പ്രധാന കേസുകളിൽ തീരുമാനം എടുക്കാതെ മാറ്റി വച്ചെന്ന് ആണ് പ്രതിപക്ഷം ഉന്നയിച്ച മുഖ്യ ആരോപണം. സർവകലാശാലകളുമായി ബന്ധപ്പെട്ട കേസുകളിൽ ഗവർണർക്കു തിരിച്ചടി നേരിട്ടതും മണികുമാറിന്റെ നിയമനം വൈകാൻ കാരണമായി.

ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നു വിരമിക്കുന്നതിനു മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ കോവളത്തെ ഹോട്ടലിൽ അദ്ദേഹത്തിന് യാത്രയയപ്പ് നൽകിയതു വാർത്തയായിരുന്നു. നിയമന തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഗവർണർ, പരാതികൾ സംബന്ധിച്ച് നിയമോപദേശവും തേടി. കമ്മിഷന്റെ പുതിയ അധ്യക്ഷനെ കണ്ടെത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതി വീണ്ടും യോഗം ചേരണം.

English Summary:

Human Rights Commission: Justice S. Manikumar not ready to become chairman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com