ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎമ്മിനെയും നേതാക്കളെയും വെട്ടിലാക്കുന്ന കേന്ദ്ര അന്വേഷണങ്ങളും സാമ്പത്തികപ്രതിസന്ധിയും വെല്ലുവിളിയാകുന്നതിനിടെ, പാനൂരിൽ സിപിഎം പ്രവർത്തകൻ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടത് തിരഞ്ഞെടുപ്പു കളത്തിൽ എൽഡിഎഫിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു. സംഭവം കണ്ണൂരിലാണെങ്കിലും കേരളമെങ്ങും അക്രമ രാഷ്ട്രീയം വീണ്ടും സജീവചർച്ചയാകാൻ വഴിതുറന്നു. 

പാനൂരിലെ ബോംബ് നിർമാണം സംബന്ധിച്ച് മാസങ്ങൾക്കുമുൻപേ ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിട്ടും കണ്ണടച്ച പൊലീസിന്റെ വീഴ്ച സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തുന്നു. സിപിഎം കൈകഴുകാൻ ശ്രമിക്കുന്നുണ്ടെങ്കിലും പാർട്ടി അറിയാതെ ഒന്നും നടക്കാത്ത ശക്തികേന്ദ്രത്തിലാണ് സംഭവം. ടി.പി.ചന്ദ്രശേഖരൻ വധക്കേസ് ഇപ്പോഴും സജീവ ചർച്ചാവിഷയമായ വടകര, കണ്ണൂർ, കോഴിക്കോട് മണ്ഡലങ്ങളിൽ ‘ബോംബ് സ്ഫോടനം’ യുഡിഎഫ് തിരഞ്ഞെടുപ്പു വിഷയമാക്കി മാറ്റിക്കഴിഞ്ഞു. 

പൗരത്വ നിയമ ഭേദഗതിയിലും ഇലക്ടറൽ ബോണ്ട് വിഷയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് മുഖ്യമന്ത്രിയും മറ്റ് ഇടതു നേതാക്കളും പ്രചാരണം നടത്തുന്നത്. ഇലക്ടറൽ ബോണ്ട് വാങ്ങാത്ത, സാമ്പത്തിക സുതാര്യതയുള്ള പാർട്ടിയെന്ന് അവകാശപ്പെടുമ്പോഴും സിപിഎമ്മിന് സഹകരണ ബാങ്കുകളിൽ രഹസ്യ അക്കൗണ്ടുകളുണ്ടെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തലും വൻതുക നിക്ഷേപമുള്ള പാർട്ടി അക്കൗണ്ട് തൃശൂരിൽ ഇ.ഡി മരവിപ്പിച്ചതും പാർട്ടിയെ വെട്ടിലാക്കുന്നു. ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽനിന്നു സിപിഎമ്മും സംഭാവന സ്വീകരിച്ചതായുള്ള രേഖകൾ പുറത്തുവരികയും ചെയ്തു.

കേന്ദ്ര ഏജൻസികളെ ബിജെപി ആയുധമാക്കുന്നുവെന്നു ചൂണ്ടിക്കാട്ടുമ്പോഴും മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തെക്കുറിച്ച് നേതാക്കൾക്കു മൗനം പാലിക്കുന്നു. മാസങ്ങളായി പെൻഷൻ മുടങ്ങിക്കിടക്കുന്നതും സപ്ലൈകോയിൽ അവശ്യസാധനങ്ങൾ പോലുമില്ലാത്തതുമെല്ലാം ചർച്ചയാകാൻ അവർ ആഗ്രഹിക്കാത്ത വിഷയങ്ങളാണ്. 

വന്യജീവി ആക്രമണം മലയോര മേഖലയിലെങ്ങും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവ വിഷയമാണ്. സ്വന്തമായി പ്രചാരണവിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരാനാകുന്നില്ല; പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുന്ന ഒട്ടേറെ വിഷയങ്ങൾക്കു മറുപടി പറയേണ്ടിയും വരുന്നു. ഇതാണു സിപിഎം നേരിടുന്ന പ്രതിസന്ധി.

ബോംബ് നിർമിച്ചത് സിപിഎം പ്രവർത്തകരാണ്. നിർമാണ സ്ഥലത്തു മരിച്ചതും പരുക്കേറ്റതും സിപിഎം പ്രവർത്തകർ. ബോംബ് അബദ്ധത്തിൽ പൊട്ടിയില്ലായിരുന്നുവെങ്കിൽ ആർക്കു നേരെ ഉപയോഗിക്കുമായിരുന്നു? നാട്ടിൽ സമാധാനം നിലനിൽക്കണം. അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം. - ഷാഫി പറമ്പിൽ എംഎൽഎ, വടകര ലോക‍്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി.

എന്തെങ്കിലും ഒരു കാരണം കിട്ടിപ്പോയി എന്ന നിലയിലാണ് യുഡിഎഫ് പ്രതികരിക്കുന്നത്. പ്രതികളെ എനിക്കറിയില്ല. ഏതോ കല്യാണ വീട്ടിൽ നിന്നോ മറ്റോ എന്റെ കൂടെ ഫോട്ടോ എടുത്തു എന്നൊക്കെ പറയുന്നുണ്ട്. ആരാണെന്ന് ഓർമയില്ല. സിപിഎമ്മിന് ഇവരുമായി ഒരു ബന്ധവുമില്ലെന്ന് പാനൂർ ഏരിയ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.’ - കെ.കെ.ശൈലജ, വടകര  മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി

സിദ്ധാർഥൻ, നഴ്സിനോടു പ്രതികാരം... സിപിഎമ്മിനു വെല്ലുവിളികളേറെ

വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാ‍ർഥി സിദ്ധാർഥന്റെ മരണവും അതിനുപിന്നിലെ എസ്എഫ്ഐ നേതാക്കളുടെ പങ്കും പുറത്തുവന്ന ഒത്തുകളികളും കേരളമെങ്ങും ചർച്ച ചെയ്യപ്പെടുന്നതും സിപിഎമ്മിനു വെല്ലുവിളിയാണ്.   കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിൽ പീഡനം നേരിട്ട യുവതിക്കൊപ്പം നിന്ന നഴ്സിങ് ഓഫിസറോടു സർക്കാർ കാട്ടുന്ന പ്രതികാര നടപടികളും ഇതിനിടെ വലിയ വിവാദമായിരിക്കുന്നു. 

English Summary:

LDF: Continuous controversy, finally the bomb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com