കേരളം: തിരഞ്ഞെടുപ്പു പരിശോധന ശക്തം; രേഖകളില്ലാത്തതിനാൽ പിടിച്ചത് 33 കോടി
Mail This Article
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതൽ ഇൗ മാസം 3 വരെ സംസ്ഥാനത്ത് വിവിധ ഏജൻസികൾ ചേർന്നു പിടിച്ചെടുത്തത് രേഖകളില്ലാത്ത 33.31 കോടി രൂപയുടെ പണവും മറ്റു വസ്തുക്കളും. തിരഞ്ഞെടുപ്പു കാലത്ത് രേഖകളില്ലാതെ 50,000 രൂപയിൽ കൂടുതൽ കൈവശംവച്ചാൽ നിയമപാലകർക്കു പിടിച്ചെടുക്കാം.
വോട്ടർമാരെ സ്വാധീനിക്കുന്നതിനു പണം ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് ഇൗ കരുതൽ. പണം, സ്വർണം, മദ്യം, ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ, 10,000 രൂപയിലേറെ വിലപിടിപ്പുള്ള സമ്മാനങ്ങൾ തുടങ്ങിയവയും പിടിച്ചെടുക്കും. ഇവയ്ക്കു രസീതും ലഭിക്കും. ഇവ ഏതെങ്കിലും സ്ഥാനാർഥിക്കു വേണ്ടിയല്ല കൊണ്ടുപോയതെന്നു തെളിയിച്ചാൽ മടക്കി കിട്ടും.
ജില്ലാ തലത്തിൽ രൂപീകരിച്ചിട്ടുള്ള സമിതിയെയാണു മടക്കി കിട്ടുന്നതിനായി സമീപിക്കേണ്ടത്. 10 ലക്ഷം രൂപയിലേറെ കണ്ടെത്തിയാൽ ആദായ നികുതി വകുപ്പിനെ അറിയിക്കും. പ്രചാരണത്തിനു പോകുന്നവർക്ക് ഒരു ലക്ഷം രൂപ വരെ സൂക്ഷിക്കാം. എന്നാൽ, എന്തിനു വേണ്ടിയാണെന്നു വ്യക്തമാക്കുന്ന പാർട്ടി ട്രഷററുടെ കത്തു കൈവശം വച്ചിരിക്കണം. 10 ലക്ഷം രൂപയിൽ കൂടുതൽ പണമായി നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്താൽ അക്കാര്യം അറിയിക്കണമെന്നു ബാങ്കുകൾക്കും നിർദേശം നൽകി.