ADVERTISEMENT

തിരുവനന്തപുരം ∙ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞു, ഇനി വോട്ട് ഉറപ്പിക്കാനുള്ള 18 ദിവസങ്ങൾ. അക്രമവും അഴിമതിക്കേസുകളും എൽഡിഎഫിനെ പ്രതിരോധത്തിലാക്കുന്നതാണ് ഒടുവിലത്തെ കാഴ്ച. പാനൂർ ബോംബ് സ്ഫോടനം കണ്ണൂർ, വടകര, കാസർകോട് മണ്ഡലങ്ങളിലും കരുവന്നൂർ തൃശൂരിലും സജീവ ചർച്ചാവിഷയമാണ്. സംസ്ഥാനത്താകെ ഇത് ചർച്ചയാക്കാനും യുഡിഎഫ് ശ്രമിക്കുന്നു. 

കാസർകോട് മണ്ഡലം 2019 ൽ നഷ്ടപ്പെടാനുള്ള കാരണം പെരിയ ഇരട്ടക്കൊലപാതകമാണെന്ന് തിരഞ്ഞെടുപ്പിനുശേഷം വിലയിരുത്തിയ സിപിഎമ്മിന് കണ്ണൂരിലെ ബോംബ് സ്ഫോടനം ഇത്തവണ പ്രതിസന്ധി സൃഷ്ടിക്കുന്നു. സ്ഫോടനം നടന്ന പാനൂരുൾപ്പെടുന്ന മണ്ഡലത്തിലും സമീപ മണ്ഡലങ്ങളിലും മത്സരിക്കുന്നത് സിപിഎം സ്ഥാനാർഥികളാണ്. കരുവന്നൂരിലെ ഇ.ഡി അന്വേഷണം എവിടേക്കെല്ലാം എത്തും എന്നതും പാർട്ടിയെ ആശങ്കയിലാക്കുന്നതാണ്. അങ്ങോട്ടു പറയാനുള്ള അവസരം നഷ്ടമാക്കി ഇങ്ങോട്ടുള്ള ചോദ്യങ്ങൾ നേരിടേണ്ടി വരുന്ന അവസ്ഥയാണ് സിപിഎം നേതാക്കൾക്ക്.

യുഡിഎഫിനെ വിഷമിപ്പിക്കുന്നതു പ്രചാരണ രംഗത്തെ സാമ്പത്തിക പരിമിതികളാണ്. കേന്ദ്രത്തിലും സംസ്ഥാനത്തും ദീർഘകാലമായി അധികാരത്തിൽ ഇല്ലാത്തതിന്റെ പരുവക്കേടിലാണ് കോൺഗ്രസും സ്ഥാനാർഥികളും. എഐസിസിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് വരും ദിവസങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പര്യടനം 8 ദിവസം പിന്നിടുമ്പോൾ പ്രതിപക്ഷനേതാവിന്റെ പര്യടനം ഇന്നലെ തുടങ്ങി. തിരഞ്ഞെടുപ്പ് അജൻഡകൾ തന്നെ നിർണയിക്കാറുള്ള  എ.കെ.ആന്റണി ഇന്ന്  മാധ്യമങ്ങളോടു സംസാരിക്കും. 

എൻഡിഎക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ വരുംദിവസങ്ങളിലെത്തും. ഏതാനും മണ്ഡലങ്ങളിൽ പ്രചാരണരംഗത്ത് ഒന്നാമതോ രണ്ടാമതോ തങ്ങളാണെന്ന അവകാശവാദത്തിലാണ് ബിജെപി.

മോദിയുടെ പ്രചാരണം 

തിരുവനന്തപുരത്തും തൃശൂരിലും

തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി 15നു തിരുവനന്തപുരത്തും തൃശൂരിലും പ്രചാരണത്തിനെത്തും. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളുടെ അതിർത്തിയിൽ റോഡ് ഷോയാണ് ഉദ്ദേശിക്കുന്നത്. തൃശൂർ, ആലത്തൂർ മണ്ഡലങ്ങൾക്കുവേണ്ടിയാണു തൃശൂരിലെ പരിപാടി. വരുംദിവസങ്ങളിൽ അമിത് ഷാ, ജെ.പി.നഡ്ഡ, രാജ്നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും എത്തുന്നുണ്ട്. പ്രധാന മണ്ഡലങ്ങളിൽ അവസാനഘട്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് കേരളത്തിൽ തങ്ങുന്നു.

English Summary:

Loksabha election 2024: Campaign to the final round

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com