പരിസ്ഥിതിലോല മേഖല; ഭൂരേഖകൾ വീണ്ടും പരിശോധിക്കാൻ ആലോചന
Mail This Article
തിരുവനന്തപുരം∙ പരിസ്ഥിതി ലോല മേഖല (ഇഎസ്എ) വിഷയത്തിൽ വനാതിർത്തിയോടു ചേർന്നുള്ള സ്ഥലങ്ങളിലെ ഭൂരേഖകളും മറ്റും വീണ്ടും പരിശോധിക്കാനുള്ള സാധ്യതകൾ ആരാഞ്ഞു സംസ്ഥാന സർക്കാർ. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ആശങ്കയ്ക്ക് താൽക്കാലിക വിരാമമായിരിക്കേയാണ് വീണ്ടും പരിശോധനയ്ക്ക് നീക്കം.
ഇഎസ്എ വിഷയത്തിൽ, ജില്ലാതല സൂക്ഷ്മ സമിതികൾ നേരത്തേ തയാറാക്കി നൽകിയ വിവരങ്ങൾ ചേർത്ത് സംസ്ഥാന പരിസ്ഥിതി വകുപ്പ് കരട് റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇതിൽ അപാകതയുള്ളതായി പരാതിയുയർന്നതിനെ തുടർന്നാണ് നടപടി.
കരട് റിപ്പോർട്ടിൻമേലുള്ള അഭിപ്രായം മൂന്നാഴ്ചയ്ക്കുള്ളിൽ നേരിട്ടോ, ഇമെയിൽ മുഖേനയോ സമർപ്പിക്കണമെന്നു തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി വകുപ്പ് ഡയറക്ടർക്കു കത്തു നൽകി. രേഖകളും സ്ഥലപരിശോധനയും വീണ്ടും നടത്തേണ്ടതുണ്ടോ എന്ന അഭിപ്രായവും തദ്ദേശ വകുപ്പ് രേഖപ്പെടുത്തണം. കത്തിന് ഡയറക്ടർ ഇതു വരെ മറുപടി നൽകിയിട്ടില്ല.
ഇഎസ്എ വിഷയത്തിൽ 2018ൽ കേന്ദ്ര സർക്കാരിന് കേരളം സമർപ്പിച്ച 92 വില്ലേജുകളുടെ അതിർത്തി നിശ്ചയിച്ചതിൽ അപാകത ഉള്ളതായി 2022 മേയ് 24 ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തിയിരുന്നു.
ഇഎസ്എയിൽ ഉൾപ്പെട്ടതായി കണ്ടെത്തിയ 123 വില്ലേജുകളും ഇവയിൽ ഉൾപ്പെട്ട വന പ്രദേശവും ഡിജിറ്റൽ സർവേ നടത്തിയാണ് ഷേപ് ഫയൽ പരിസ്ഥിതി വകുപ്പിനും തുടർന്ന് കേന്ദ്ര സർക്കാരിനും സുപ്രീം കോടതിക്കും കേരളം കൈമാറിയത്. ഇതിനിടെ ഇഎസ്എ വിഷയത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കാൻ കേരളം 3 മാസത്തേക്കു കൂടി സാവകാശം തേടി. ജനുവരി 30 നു മുൻപ് റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു കേന്ദ്ര നിർദേശം.