തുടർഭരണം സിപിഎമ്മിനെയും തകർത്തു; ബിജെപി അധികാരത്തിൽ വന്നാൽ ഭരണഘടന പ്രതിസന്ധിയിൽ: ആന്റണി
Mail This Article
എൽഡിഎഫിനു തിരിച്ചടിയും ബിജെപിക്ക് വീണ്ടും നിരാശയുമാണു കേരളത്തിൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി പ്രവചിക്കുന്നത്. ‘രണ്ടു സർക്കാരുകൾക്കും അവർ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾക്കും എതിരെയുള്ള ജനവിധിയാകും വരാൻ പോകുന്നത്. 10 വർഷത്തെ ബിജെപി ഭരണം ഇന്ത്യ എന്ന ആശയത്തെ ഇല്ലായ്മ ചെയ്യുന്ന തരത്തിലാണ്. ഇനി അവർ അധികാരത്തിൽ വന്നാൽ ഭരണഘടന തന്നെ പ്രതിസന്ധിയിലാകും.
സാമ്പത്തിക പ്രതിസന്ധിയും ഭരണരംഗത്തെ കാര്യക്ഷമതയില്ലായ്മയും സിപിഎമ്മിന്റെ ജീർണതയും ചേർന്ന് എൽഡിഎഫ് ഭരണം കേരളത്തെ വല്ലാത്ത പ്രതിസന്ധിയിലേക്കു തള്ളിവിട്ടിരിക്കുന്നു. എന്നാൽ ധൂർത്തിനും ആഡംബരത്തിനും കുറവില്ല. പിണറായി സർക്കാരിനെതിരെ തരംഗം പ്രകടമാണ്. ന്യൂനപക്ഷങ്ങൾ മോദിക്കും ബിജെപിക്കും എതിരാണ്. അതു രണ്ടും ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും’.
‘കേരളത്തിൽ ഒരു മുന്നണിക്കും തുടർഭരണം ലഭിക്കരുതെന്ന് ജനം ചിന്തിക്കുന്നു. മുന്നണികൾ മാറിമാറി അധികാരത്തിൽ വരുന്നതാണ് ഇനി നല്ലത്. തുടർഭരണം കേരളത്തെ മാത്രമല്ല, സിപിഎമ്മിന്റെ ആന്തരികശക്തിയെയും തകർത്തു. കേന്ദ്ര–കേരള സർക്കാരുകൾക്കെതിരേയുള്ള ജനരോഷം കേരളത്തിൽ യുഡിഎഫിന് അനുകൂലമായ ജനവിധിക്കു കാരണമാകും’ – അദ്ദേഹം പറഞ്ഞു.