ADVERTISEMENT

തിരുവനന്തപുരം ∙ കണ്ണൂർ പാനൂരിൽ സിപിഎം കേന്ദ്രത്തിലെ ബോംബ് സ്ഫോടനം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു കെപിസിസി നിവേദനം നൽകി. സംഭവം തിരഞ്ഞെടുപ്പിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നുവെന്ന് ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ നൽകിയ കത്തിൽ പറയുന്നു. 

സംഭവത്തിന്റെ ഗൗരവം കുറയ്ക്കുന്ന തരത്തിലാണു പൊലീസ് നടപടിയും അന്വേഷണവും. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വളരെ ലാഘവത്തോടെയാണ് ഈ കേസിനെക്കുറിച്ചു പരാമർശിച്ചത്. ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടയാളുടെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശനം നടത്തുകയുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു നിർമിച്ച ബോംബാണെന്ന കണ്ടെത്തൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. വോട്ടെടുപ്പു ദിനം യുഡിഎഫ് പ്രവർത്തകർക്കെതിരെ പ്രയോഗിക്കാൻ സിപിഎം നിർമിച്ചവയാണെന്നു സംശയിക്കുന്നു. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണം എന്നാണാവശ്യം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 17ന് പാനൂരിൽ ഉപവസിക്കും.

എൻഐഎ അന്വേഷിക്കണം: രാഹുൽ, ഫിറോസ്

പാനൂർ ∙ നിർമാണത്തിനിടെ ബോംബ് പൊട്ടി സിപിഎം പ്രവർത്തകൻ മരിച്ച സംഭവത്തിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസും. സ്ഫോടനസ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.  സ്ഫോടനം നടന്ന വീട്ടിലേക്കു രാഹുലിനെയും ഫിറോസിനെയും മാത്രമാണു പൊലീസ് കടത്തിവിട്ടത്.

പ്രതികളുടെ ജാമ്യഹർജി 16ന് പരിഗണിക്കും

തലശ്ശേരി ∙ പാനൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകൻ മരിക്കുകയും 3 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകർ സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കുന്നത് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 16ലേക്ക് മാറ്റി. പ്രതികളെ കസ്റ്റഡിയിൽ കിട്ടുന്നതിന് പൊലീസ് നൽകിയ അപേക്ഷയും 16ന് പരിഗണിക്കും. റിമാൻഡിലുള്ള 3 മുതൽ 7 വരെ പ്രതികളായ ചെണ്ടയാട് ഒറവള്ളക്കണ്ടിയിൽ ഒ.കെ.അരുൺ (27), കൊളവല്ലൂർ അടുപ്പുകൂട്ടിയ പറമ്പത്ത് എ.പി.ഷബിൻലാൽ (27), ചെറുപ്പറമ്പ് കിഴക്കയിൽ ഹൗസിൽ കെ.അതുൽ (27), ചിറക്കരാസിമ്മൽ സി.സായൂജ് (26), പള്ളേരി വടക്കയിൽ പി.വി.അമൽബാബു (27) എന്നിവരാണ് ജാമ്യഹർജി നൽകിയത്.

English Summary:

KPCC submitted petition to Central Election Commission demanding CBI probe in Panoor bomb blast case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com