ബത്തേരിയുടെ പേരുമാറ്റം: പുതിയ വിവാദം
Mail This Article
കൽപറ്റ ∙ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കി മാറ്റുമെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവന വിവാദ വിഷയമായി മാറുന്നു. വയനാട് എംപിയായി തിരഞ്ഞെടുക്കപ്പെട്ടാൽ ബത്തേരിയുടെ പേരു മാറ്റുന്നതിനായിരിക്കും ആദ്യ പരിഗണന നൽകുകയെന്ന് ചാനൽ അഭിമുഖത്തിലാണ് സുരേന്ദ്രൻ ആദ്യം പറഞ്ഞത്. ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇത് ആവർത്തിക്കുകയും ചെയ്തു.
ബത്തേരിയിലെ ഗണപതിവട്ടം ക്ഷേത്രപരിസരത്ത് ഇന്ന് കെ.സുരേന്ദ്രൻ വാർത്താസമ്മേളനം നടത്തുമെന്ന് എൻഡിഎ പ്രഖ്യാപിച്ചിട്ടുമുണ്ട്. വയനാട്ടിലുൾപ്പെടെ വൻപ്രതിഷേധമാണ് പേരുമാറ്റ പ്രസ്താവനയ്ക്കെതിരെ എൽഡിഎഫ്-യുഡിഎഫ് മുന്നണികളും സാംസ്കാരിക പ്രവർത്തകരും ഉയർത്തുന്നത്.
ബത്തേരിയുടെ പേര് മാറ്റുമെന്നത് സുരേന്ദ്രന്റെ ആഗ്രഹം മാത്രമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ചരിത്രപരമായ പേര് ഒഴിവാക്കാനുമുള്ള ശ്രമമാണു നടക്കുന്നത്. ഇതു ഫാഷിസത്തിന്റെ ഭാഗമാണ്. ഇതു കേരളമാണല്ലോ, സുരേന്ദ്രൻ ജയിക്കാനും പേര് മാറ്റാനും സാധ്യതയില്ലെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.