ADVERTISEMENT

കാട്ടാനകളെ ഇണക്കിയെടുക്കുന്ന ആനത്താവളമുള്ള കോന്നിയിൽ 5 തവണ എംഎൽഎയായിരുന്നു അടൂർ പ്രകാശ്. ആറ്റിങ്ങൽ മണ്ഡലത്തിലെ കോട്ടൂരിലുമുണ്ട് അതുപോലൊരു കേന്ദ്രം. ‘ഇടത്താന, വലത്താന’യെന്നതാണ് ആനക്കളരിയിലെ ആദ്യപാഠം. കാലങ്ങളായി ഇടത്തായിരുന്ന ആറ്റിങ്ങലിനെ 2019 ൽ ഇണക്കിയെടുത്തു വലത്താക്കി പ്രകാശ്. രണ്ടാം വട്ടവും ആറ്റിങ്ങൽ അടൂർ പ്രകാശിനോട് ഇണങ്ങിനിൽക്കുമോ, അതോ പിടിവിട്ടു കുതറുമോ എന്നതാണ് ഇത്തവണത്തെ ചോദ്യം.

സിറ്റിങ് എംപിയെ നേരിടാൻ വർക്കലയിലെ സിറ്റിങ് എംഎൽഎയെ ഇറക്കിയാണ് എൽഡിഎഫിന്റെ മറുപടി. അതും പാർട്ടിയുടെ ജില്ലാ സെക്രട്ടറിയെത്തന്നെ. ‘സന്തോഷം’ എന്നർഥം വരുന്ന പേര് ഒരു ബ്രാൻഡാക്കി മാറ്റിയാണു വി.ജോയിയുടെ പ്രചാരണം. പോസ്റ്റർ മുതൽ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് ഡിസൈൻ വരെയെല്ലായിടത്തും ‘ജോയ്’ എന്ന ബ്രാൻഡിങ്. 

കേന്ദ്രമന്ത്രിയുടെ താരപരിവേഷവുമായാണ് എൻഡിഎ സ്ഥാനാർഥിയായി വി.മുരളീധരൻ മത്സരിക്കുന്നത്. 2014 ൽ 90,528 ആയിരുന്ന ബിജെപി വോട്ട് 2019 ൽ 2,48,081 ആക്കിയെടുത്തത് ശോഭ സുരേന്ദ്രനാണ്. മുരളീധരൻ മത്സരിക്കുമ്പോൾ അതിലും വലിയ മുന്നേറ്റം ബിജെപി പ്രതീക്ഷിക്കുന്നു. 

വികസനവും ചോദ്യവും

ലോക്സഭയിൽ ഏറ്റവുമധികം ചോദ്യങ്ങളുന്നയിച്ച എംപി അടൂർ പ്രകാശാണെന്നും അതിൽ അധികവും മണ്ഡലത്തിന്റെ വികസനത്തിനു വേണ്ടിയാണെന്നും യുഡിഎഫ് സ്ഥാപിക്കുന്നു. തുടർച്ചയായി രണ്ടുവട്ടം എംപിയായിരുന്ന എ.സമ്പത്തിന്റെ കാലത്തെക്കാൾ വികസനം പലമടങ്ങ് വർധിച്ചെന്നാണ് അവകാശവാദം. ആറ്റിങ്ങൽ ബൈപാസ്, വർക്കല–ശിവഗിരി ടൂറിസം സർക്കീറ്റ്, നാവായിക്കുളം ഇഎസ്ഐ ആശുപത്രി, റെയിൽവേ സ്റ്റേഷനുകളുടെ വികസനം എന്നിങ്ങനെ പട്ടിക നിരത്തുന്നു. എന്നാൽ ‘ഹൈമാസ്റ്റ് വിളക്ക് വികസനം’ മാത്രമാണു നടന്നതെന്നും എംപി മണ്ഡലത്തിലുണ്ടായിരുന്നില്ലെന്നും എൽഡിഎഫ് വിമർശിക്കുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന വികസനത്തിന്റെ കണക്കുപറഞ്ഞാണ് എൻ‍ഡിഎ പ്രചാരണം. ദേശീയപാത വികസനത്തിന്റെ ക്രെഡിറ്റ് എടുക്കാൻ 3 പേരും മത്സരിക്കുന്നു. 

ഇരട്ടിപ്പു വിവാദം

റഷ്യ–യുക്രെയ്ൻ യുദ്ധം വരെ ആറ്റിങ്ങൽ ചർച്ച ചെയ്യുന്നു. റഷ്യയിലേക്കുള്ള മനുഷ്യക്കടത്തിന് ഇരകളായ 3 യുവാക്കൾ ഈ മണ്ഡലത്തിലാണ്. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ദാരുണ മരണത്തോടെ കേരളത്തിന്റെ വേദനയായ സിദ്ധാർഥന്റെ വീടും ഇവിടെയാണ്. മുതലപ്പൊഴിയെന്ന മത്സ്യത്തൊഴിലാളികളുടെ മരണപ്പൊഴി മണ്ഡലത്തിലെ തീരപ്രദേശത്തു പ്രധാന ചർച്ചയാണ്. ശ്രീനാരായണ ഗുരുവിന്റെ സമാധിസ്ഥലമായ ശിവഗിരി ഇവിടെയാണെങ്കിലും മതവും ജാതിയുമെല്ലാം തിരഞ്ഞെടുപ്പു ചർച്ചകളിൽ നിറയുന്നു. വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് ആരോപണവും യുഡിഎഫ് സജീവമാക്കിയിട്ടുണ്ട്. 

പഴയ ചിറയിൻകീഴ് മണ്ഡലമാണ് പുനർനിർണയത്തെത്തുടർന്ന് 2009 ൽ ആറ്റിങ്ങലായത്. 17 തിരഞ്ഞെടുപ്പുകളിൽ 11 തവണയും ഇടതുപക്ഷം ജയിച്ചു. ഇപ്പോൾ 7 നിയമസഭാ മണ്ഡലങ്ങളും എൽഡിഎഫിന്റെ കയ്യിൽ. ചരിത്രവും ഭൂമിശാസ്ത്രവും അനുകൂലം. എന്നാൽ, തോൽവിയറിയാത്ത തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ അടൂർ പ്രകാശ് കൂട്ടിക്കിഴിച്ച് ഇറങ്ങുമ്പോൾ എൽഡിഎഫിന്റെ എല്ലാ കണക്കും പിഴയ്ക്കുമെന്നു യുഡിഎഫ് കരുതുന്നു. കേന്ദ്രമന്ത്രിയെന്ന പ്രഭാവത്തിൽ ഇരുവരെയും വി.മുരളീധരൻ നിഷ്പ്രഭരാക്കുമെന്നു വിശ്വസിക്കാനാണു ബിജെപിക്ക് ഇഷ്ടം. 

അടൂർ പ്രകാശ് (69)
കോൺഗ്രസ്
∙ സിറ്റിങ് എംപി, 2018 മുതൽ എഐസിസി അംഗം.
∙ തുടർച്ചയായി അഞ്ചുതവണ കോന്നി എംഎൽഎ.
∙ 2004–06ലും 2011–16ലും സംസ്ഥാനമന്ത്രി.
അനുകൂലം
∙ വികസന പദ്ധതികൾ.
∙ മണ്ഡലത്തിൽ വളർത്തിയെടുത്ത ബന്ധങ്ങൾ.
∙ സർക്കാർ വിരുദ്ധ വോട്ടുകൾ.
പ്രതികൂലം
∙ സംഘടനാ സംവിധാനത്തിലെ പോരായ്മ.
∙ പദ്ധതികൾ പലതും പൂർത്തിയായില്ലെന്ന വിമർശനം.

വി.ജോയ് (58)
സിപിഎം
∙ വർക്കല എംഎൽഎ ∙ സിപിഎം ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം.
∙ അഴൂർ പഞ്ചായത്തിലും  ചിറയിൻകീഴ് ബ്ലോക്ക്  പഞ്ചായത്തിലും പ്രസിഡന്റ് ആയിരുന്നു.
അനുകൂലം
∙ മുഴുവൻ നിയമസഭാ മണ്ഡലങ്ങളും എൽഡിഎഫിന്റെ കയ്യിൽ.
∙ ജില്ലാ സെക്രട്ടറി ആയതിനാൽ സംഘടനാശേഷിയാകെ പ്രയോഗിക്കുന്നു.
പ്രതികൂലം
∙ ഔട്ടർ റിങ്റോഡ് യാഥാർഥ്യമാക്കുന്നതിലെ സർക്കാർ വീഴ്ച.
∙ കണ്ടല സഹകരണ ബാങ്ക് ക്രമക്കേടിനെക്കുറിച്ചുള്ള പരാതികൾ.

വി.മുരളീധരൻ (65)
ബിജെപി
∙ കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രി.
∙ 2018 മുതൽ മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗം.
∙ ബിജെപി ദേശീയ നിർവാഹകസമിതിയംഗം.
അനുകൂലം
∙ ദീർഘകാലമായി മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനം.
∙ കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള ബന്ധങ്ങൾ.
പ്രതികൂലം
∙ 6 നിയമസഭാ സീറ്റിലും മുന്നണി മൂന്നാം സ്ഥാനത്ത്.
∙ ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണ സാധ്യത. 

attingal-constituency
English Summary:

Loksabha election 2024 attingal constituency analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com