ADVERTISEMENT

‘ഈ ഘട്ടത്തിൽ മുന്നിലാര്?’ എന്ന ചോദ്യം കേട്ടാൽ വടകരയിലുള്ളവർ മുഖത്തോടുമുഖം നോക്കും. ഉറപ്പിച്ച് ഉത്തരം പറയാൻ ആർക്കും ധൈര്യം പോരാ. വേനലിനെക്കാൾ ചൂടിൽ  വടകര രാഷ്ട്രീയം  തിളച്ചുമറിയുകയാണ്. സിറ്റിങ് എംപി കെ.മുരളീധരനുപകരം ഷാഫി പറമ്പിൽ ഇറങ്ങുമ്പോഴുള്ള കാലാവസ്ഥയേ അല്ല ഇപ്പോൾ. കെ.കെ.ശൈലജയ്ക്ക് ആരോഗ്യമന്ത്രിയെന്ന നിലയിൽ നേടിയ  പ്രതിഛായയും സ്ത്രീ വോട്ടർമാർക്കിടയിൽ അവർക്കുള്ള  സ്വീകാര്യതയും വഴി മുൻതൂക്കമുണ്ടെന്നു  തോന്നിച്ചിരുന്ന സാഹചര്യം പാടേ മാറി.

വടകര ഇതുവരെ കാണാത്തവിധമുള്ള യൂത്ത് ബ്രിഗേഡ് ഷാഫിക്കു വേണ്ടി അണിനിരന്നിരിക്കുന്നു. പരമ്പരാഗത പ്രചാരണമാർഗങ്ങളെ കടത്തിവെട്ടി സമൂഹമാധ്യമങ്ങളിലും റീൽസുകളിലും ഷാഫി പറപറക്കുന്നു. പാർട്ടി നോക്കാതെ ഏതു വീട്ടിലും കയറിച്ചെല്ലാനാകുംവിധം ഇരുവർക്കുമുള്ള സ്വീകാര്യത മത്സരം കൂടുതൽ കടുപ്പിക്കുന്നു.

പുതുവിഷയങ്ങൾ

ശക്തമായ ഇടതുകോട്ട, ഒപ്പം പാർട്ടി ഇതര വോട്ടുകളും സ്ത്രീ വോട്ടുകളും ചേർന്നാൽ ജയമെന്നതാണ് എൽഡിഎഫ് ഫോർമുല. കോൺഗ്രസ്, ലീഗ്, ആർഎംപി പരമ്പരാഗത വോട്ടുകൾക്കൊപ്പം യുവജനങ്ങളുടെയും, സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം വെറുക്കുന്നവരുടെയും വോട്ടുകൾ ചേർന്നാൽ ജയിക്കാമെന്നതാണു യുഡിഎഫിന്റെ ഫോർമുല. എന്നാൽ ഇതിനൊക്കെയപ്പുറം പുതുതായി ഉയരുന്ന വിഷയങ്ങൾ മത്സരത്തെ നിർണായകമാക്കുന്നു.

ടി.പി.ചന്ദ്രശേഖരൻ വധത്തെയും ആർഎംപി ഫാക്ടറിനെയും മറികടക്കാൻ എൽഡിഎഫ് കിണഞ്ഞുശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായിട്ടാണ് പാനൂർ ബോംബ് വന്നുവീണത്. സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടതും പ്രതികളുടെ പാർട്ടിബന്ധം പുറത്തുവന്നതും വിശദീകരിക്കാനാകാതെ സിപിഎമ്മും ശൈലജയും വിയർക്കുന്നു. പാനൂരിൽ സമാധാന സന്ദേശ റാലി നടത്തി യുഡിഎഫ് അക്രമരാഷ്ട്രീയത്തെ സജീവപ്രചാരണവിഷയമാക്കുകയും ചെയ്തു. അതേസമയം ഷാഫിയുടെ പത്രികാസമർപ്പണ വേളയിൽ തൊഴിലുറപ്പു തൊഴിലാളികൾക്കെതിരെ ഉയർന്ന മുദ്രാവാക്യം പ്രചാരണവിഷയമാക്കുകയാണ് എൽഡിഎഫ്.

കെണികൾ സൂക്ഷിക്കുക

ഇരുമുന്നണികളെയും ഭയപ്പെടുത്തുന്ന ചില ഘടകങ്ങൾ വടകരയിലുണ്ട്. ഷാഫി വടകരയിൽ ജയിക്കില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രസ്താവനയാണ് അതിലൊന്ന്. ബിജെപി–സിപിഎം അന്തർധാരയുണ്ടോയെന്നു യുഡിഎഫ് ഭയക്കുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പി.ജയരാജനെ വടകരയിൽ മത്സരിപ്പിച്ചു പാർട്ടി നൽകിയതുപോലെയുള്ള ‘ഷോക്ക് ട്രീറ്റ്മെന്റ്’ ഇക്കുറി ശൈലജയ്ക്കു നേരെയുണ്ടാകുമോ എന്ന ഭയം മറുവശത്തുമുണ്ട്. 

അപരരാണ് ഇരുമുന്നണികളെയും വലയ്ക്കുന്ന മറ്റൊരു ഘടകം. ഷാഫിക്ക് 2 അപരരുണ്ട്. കെ.െക.ശൈലജയ്ക്കു 3 അപരരും. എ.എൻ.ഷംസീർ 3306 വോട്ടിനു തോറ്റ 2014ൽ അപരൻ എ.പി.ഷംസീർ 3485 വോട്ട് പിടിച്ചിരുന്നു. സോഷ്യലിസ്റ്റ് ചേരിയിലെ ഭിന്നതയും നിർണായകമാണ്.

വോട്ട് കൂട്ടാൻ എൻഡിഎ

യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ എൻഡിഎയ്ക്കു വേണ്ടി പരമാവധി വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ഒരു ലക്ഷത്തിൽ താഴെയാണ് എൻഡിഎ നേടിയ വോട്ട്. വടകരക്കാരനായ പ്രഫുൽ കൃഷ്ണനു യുവത്വം കൂടി തുണയാകുമ്പോൾ കൂടുതൽ വോട്ടു കിട്ടുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

 ഷാഫി പറമ്പിൽ (41)
 കോൺഗ്രസ്
∙ 3 തവണ എംഎൽഎ.
∙ യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും മുൻ സംസ്ഥാന പ്രസിഡന്റ്. 
∙ 2021ൽ 
പാലക്കാട്ട്  ഇ.ശ്രീധരനെ തോൽപിച്ചു.

അനുകൂലം
∙ കഴിഞ്ഞ 3 തവണയും യുഡിഎഫിനു ജയം. 
∙ പൊതുസ്വീകാര്യത. യുവജനങ്ങൾക്കിടയിലെ സ്വാധീനം.
∙ ആർഎംപി, മുസ്‌ലിം ലീഗ് തുടങ്ങി മുന്നണിയിലെ മറ്റു ഘടകകക്ഷികളുടെ ഉറച്ച പിന്തുണ.

പ്രതികൂലം
∙ വടകരയെ സംബന്ധിച്ചു പുതുമുഖ സ്ഥാനാർഥി.
∙ താഴെ തട്ടിലെ പ്രചാരണത്തിലുള്ള പോരായ്മകൾ.
∙ സാമ്പത്തിക പ്രയാസം.

കെ.കെ.ശൈലജ (67)
സിപിഎം
∙ മുൻആരോഗ്യമന്ത്രി; 3 തവണ എംഎൽഎ.
∙ സിപിഎം കേന്ദ്രകമ്മിറ്റിയംഗം.
∙ മന്ത്രിയായിരിക്കെ കൊറോണ പ്രതിരോധത്തിലെ മികവിന് യുഎൻ ആദരം.

അനുകൂലം
∙ 7 നിയമസഭ മണ്ഡലങ്ങളിൽ ആറിലും എൽഡിഎഫ്. ഇതിൽ കൂത്തുപറമ്പിലെ മുൻ എംഎൽഎയുമാണ് ശൈലജ.
∙ ആരോഗ്യമന്ത്രിയായിരിക്കെ നേടിയ മികച്ച പ്രതിച്ഛായ.
∙ സ്ത്രീകൾക്കിടയിലെ സ്വാധീനം.

പ്രതികൂലം
∙ അക്രമ രാഷ്ട്രീയത്തിൽ പാർട്ടി പ്രതിസ്ഥാനത്തു വരുന്ന സാഹചര്യം.
∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഈയിടെ വന്ന ഹൈക്കോടതി വിധി. 
∙ പാനൂർ ബോംബ് സ്ഫോടനം.

സി.ആർ.പ്രഫുൽകൃഷ്ണൻ (38)
ബിജെപി
∙ യുവമോർ‌ച്ച സംസ്ഥാന പ്രസിഡന്റ്.
∙ എബിവിപി മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി.
∙  വടകരയിൽ സ്കൂൾ അധ്യാപകൻ.

അനുകൂലം
∙ വടകര സ്വദേശിയായ സ്ഥാനാർഥി. 
∙ യുവജനങ്ങൾക്കിടയിലെ പ്രവർത്തനപരിചയം.
∙ കേന്ദ്ര പദ്ധതികൾ മുൻനിർത്തി നടത്തുന്ന പ്രചാരണം.

പ്രതികൂലം
∙ താഴെ തട്ടിലെ സംഘടനാ സംവിധാനം പോരാ.
∙ മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ വോട്ട് നേടാൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

loksabha-election-2019
English Summary:

Loksabha elections 2024 vadakara constituency analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com