എക്സാലോജിക്കിന്റെ സേവനം എന്തെന്നറിയില്ല: സിഎംആർഎൽ ഉദ്യോഗസ്ഥരുടെ മൊഴി
Mail This Article
കൊച്ചി∙ എക്സാലോജിക് കേസിൽ കരിമണൽ കമ്പനിയായ സിഎംആർഎൽ ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്.സുരേഷ്കുമാർ, സീനിയർ മാനേജർ എൻ.സി.ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റേച്ചൽ കുരുവിള എന്നിവരെ ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. കമ്പനി മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്ത ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിൽ നിന്നു വിട്ടു നിന്നു. ശശിധരൻ കർത്തയ്ക്കു തീയതി പുതുക്കി ഇ.ഡി വീണ്ടും നോട്ടിസ് അയയ്ക്കും.
സിഎംആർഎൽ കമ്പനി പലപ്പോഴായി മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഐടി സർവീസസ് കമ്പനിയായ എക്സാലോജിക്കിന്റെ അക്കൗണ്ടിലേക്ക് 1.72 കോടി രൂപ നൽകിയതു സംബന്ധിച്ച രേഖകളും വിവരങ്ങളും ഹാജരാക്കാനാണു സിഎംആർഎൽ ഉദ്യോഗസ്ഥരോട് ഇ.ഡി നിർദേശിച്ചിരുന്നത്.
അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ ഇന്നലെ ഹാജരായ ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ല. എന്നാൽ നൽകിയ തുകയ്ക്കുള്ള എന്തുതരം ഐടി അനുബന്ധ സർവീസാണ് എക്സാലോജിക് കമ്പനി നൽകിയതെന്ന് അറിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി.