കരുവന്നൂർ കേസിൽ ഇ.ഡി: കണ്ടുകെട്ടിയ പണം നിക്ഷേപകർക്ക് നൽകുന്നതിൽ തടസ്സമില്ല
Mail This Article
കൊച്ചി∙ ബെനാമി വായ്പ തട്ടിപ്പിലൂടെ നിക്ഷേപകർക്കു 300 കോടി രൂപയിൽ അധികം നഷ്ടപ്പെട്ട കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ പ്രതികളുടെ കണ്ടുകെട്ടിയ സ്വത്തിൽ നിന്നു നിക്ഷേപകർക്കു പണം തിരികെ നൽകുന്നതിനു നിയമതടസ്സമില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിചാരണക്കോടതിയിൽ ബോധിപ്പിച്ചു. കരുവന്നൂർ ബാങ്കിൽ 75 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന മഹാദേവനു 33 ലക്ഷം രൂപ ഇനിയും തിരിച്ചു കിട്ടിയിട്ടില്ല. ഈ തുക പ്രതികളുടെ കണ്ടുകെട്ടിയ സ്വത്തിൽ നിന്നും തിരികെ വേണമെന്ന ആവശ്യമാണു മഹാദേവൻ വിചാരണക്കോടതിയിൽ ഉന്നയിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം (പിഎംഎൽഎ) വിചാരണ തീർക്കും മുൻപുതന്നെ ഹർജിക്കാരന്റെ ആവശ്യം പരിഗണിക്കാവുന്നതാണെന്നു സ്പെഷൽ പ്രോസിക്യൂട്ടർ എം.ജെ.സന്തോഷ് ബോധിപ്പിച്ചു. പ്രതികൾക്കെതിരെ കോടതി കുറ്റംചുമത്തിയാൽ കണ്ടുകെട്ടിയ സ്വത്തിൽ നിന്നും നിക്ഷേപകർക്കു പണം തിരികെ നൽകാനുള്ള വ്യവസ്ഥ 2019ൽ ഭേദഗതി വരുത്തിയ പിഎംഎൽഎ ചട്ടം വിചാരണക്കോടതികളെ അധികാരപ്പെടുത്തിയിട്ടുണ്ട്.