സത്യൻ വധം: പുനരന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയിലേക്ക്
Mail This Article
കായംകുളം(ആലപ്പുഴ)∙ കരീലക്കുളങ്ങര കളീയ്ക്കൽ സത്യൻ വധക്കേസ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ഹൈക്കോടതിയിൽ ഹർജി നൽകും. ‘പാർട്ടി ആലോചിച്ചു നടത്തിയ കൊലപാതകം’ എന്ന് വെളിപ്പെടുത്തി കേസിൽ പ്രതിയായശേഷം വിട്ടയയ്ക്കപ്പെട്ട സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്തംഗം ബിപിൻ സി.ബാബു പാർട്ടി സെക്രട്ടറിക്കു നൽകിയ കത്ത് പുറത്തുവന്നതോടെയാണ് പുനരന്വേഷണമെന്ന ആവശ്യവുമായി യുഡിഎഫ് മുന്നോട്ടുപോകുന്നത്.
പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് യുഡിഎഫ് ഹർജിയിൽ ആവശ്യപ്പെടും. നിയമപോരാട്ടത്തിനൊപ്പം യുഡിഎഫ് സമര രംഗത്തേക്കും ഇറങ്ങും. കോടതിയുടെ മേൽനോട്ടത്തിൽ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 ന് കായംകുളം ഡിവൈഎസ്പി ഓഫിസിലേക്ക് മാർച്ച് നടത്തും.
സത്യനെ കൊലപ്പെടുത്തിയത് സിപിഎം ആസൂത്രിതമായാണെന്നു കോൺഗ്രസ് 2001ൽ കൊലപാതകത്തിനു പിന്നാലെ ആരോപിച്ചിരുന്നു. എന്നാൽ, പാർട്ടിക്ക് പങ്കില്ലെന്ന നിലപാടാണ് അന്ന് സിപിഎം സ്വീകരിച്ചത്. കോൺഗ്രസിന്റെ ആരോപണം ശരിവച്ച് ബിപിൻ. സി. ബാബുവിന്റെ വെളിപ്പെടുത്തൽ വന്നിട്ടു സിപിഎം മൗനം തുടരുന്നത് കുറ്റസമ്മതമാണെന്ന് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ എ.ഇർഷാദ്, കൺവീനർ എ.എം.കബീർ എന്നിവർ പറഞ്ഞു.