ഇ.ഡി കസ്റ്റഡിയിലാക്കിയെന്ന് സിഎംആർഎൽ ഉദ്യോഗസ്ഥർ; നിയമവിരുദ്ധ കസ്റ്റഡിക്കെതിരെ ഹൈക്കോടതിയിൽ ഉപഹർജി
Mail This Article
കൊച്ചി ∙ എക്സാലോജിക്–സിഎംആർഎൽ അനധികൃത പണമിടപാടു സംബന്ധിച്ച കേസിൽ ചോദ്യം ചെയ്യലിനു ഹാജരായെങ്കിലും ഇ.ഡി നിയമവിരുദ്ധമായി കസ്റ്റഡിയിലാക്കിയെന്ന് ആരോപിച്ച് സിഎംആർഎൽ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ ഉപഹർജി നൽകി.
ഇ.ഡിക്ക് നിയമാധികാരമില്ലാത്തതിനാൽ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റേച്ചൽ കുരുവിള,ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്.സുരേഷ്കുമാർ, മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്ത എന്നിവർ നേരത്തെ നൽകിയ ഹർജിയിലാണ് ഉപഹർജി.
എൻ.സി. ചന്ദ്രശേഖരൻ, അഞ്ജു റേച്ചൽ കുരുവിള, കെ.എസ്.സുരേഷ്കുമാർ എന്നിവരെ അനധികൃതമായി തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇവരെ എത്രയും വേഗം മോചിപ്പിക്കണമെന്നുമായിരുന്നു ഉപഹർജിയിലെ ആവശ്യം. 15നും 16 നും ഇവരെ ചോദ്യം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നുപേരും 14ന് രാവിലെ 10.30ന് ഹാജരായി. എന്നാൽ ഇവരെ 24 മണിക്കൂറിലേറെ നിയമവിരുദ്ധമായി ഇ.ഡി തടഞ്ഞുവച്ചുവെന്നു ഹർജിയിൽ പറയുന്നു.
കമ്പനിയുടെ ഇമെയിലിന്റെ പാസ്‌വേഡ് രേഖകൾ നിർബന്ധപൂർവം ഉദ്യോഗസ്ഥരിൽനിന്ന് വാങ്ങിയെന്നും പരാതിപ്പെട്ടു. പ്രായാധിക്യവും ഗുരുതര മെഡിക്കൽ സാഹചര്യവും ചൂണ്ടിക്കാട്ടി ശശിധരൻ കർത്തായ്ക്ക് 15ന് ഹാജരാകാൻ കഴിയില്ലെന്ന് ഇ.ഡിയെ അറിയിച്ചെന്നും ഹർജിയിൽ പറയുന്നു.