യുവതിയെ കാറിൽ പിന്തുടർന്ന സംഭവം: അഡ്വക്കറ്റ് ജനറൽ ഓഫിസ് ഉദ്യോഗസ്ഥനും അറസ്റ്റിൽ
Mail This Article
തൊടുപുഴ ∙ യുവതിയെ കാറിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ, മുഖ്യപ്രതിയായ പൊലീസുകാരന്റെ കൂടെയുണ്ടായിരുന്നയാളെ അറസ്റ്റ് ചെയ്തു. എറണാകുളം അഡ്വക്കറ്റ് ജനറൽ ഓഫിസ് ഉദ്യോഗസ്ഥൻ അജേഷിന്റെ അറസ്റ്റ് കരിമണ്ണൂർ പൊലീസാണു രേഖപ്പെടുത്തിയത്. യുവതി ഇയാളെ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
സംഭവത്തിൽ കുളമാവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഒ.എം.മർഫി നേരത്തേ അറസ്റ്റിലായിരുന്നു. തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 6.15ന് ആയിരുന്നു സംഭവം. തൊടുപുഴയിൽ ജോലി ചെയ്യുന്ന യുവതി ബസിറങ്ങി വീട്ടിലേക്കു നടന്നുപോകുമ്പോഴാണു പൊലീസുകാരനും മറ്റൊരാളും കാറിൽ പിന്തുടർന്നതെന്നു പരാതിയിൽ പറയുന്നു. ഇടയ്ക്ക്, കാർ മുന്നിലിട്ടു യുവതിയെ തടഞ്ഞശേഷം അശ്ലീല ആംഗ്യങ്ങൾ കാട്ടിയെന്നും പരാതിയിലുണ്ട്.
ഡ്രൈവർസീറ്റിൽ നിന്നു പൊലീസുകാരൻ പുറത്തേക്കിറങ്ങിയപ്പോൾ അടുത്തുള്ള കടയിലേക്ക് ഓടിക്കയറിയാണു യുവതി രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു കാറിന്റെ നമ്പർ തിരിച്ചറിഞ്ഞ് പ്രതി പൊലീസുകാരനാണെന്നു കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന അജേഷിന്റെ അറസ്റ്റ് ഇന്നലെയാണു രേഖപ്പെടുത്തിയത്.