എക്സാലോജിക് കേസ്: ഇ.ഡി മുൻപാകെ ശശിധരൻ കർത്താ ഹാജരായില്ല
Mail This Article
കൊച്ചി ∙ എക്സാലോജിക് മാസപ്പടിക്കേസിൽ കരിമണൽ കമ്പനിയായ സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുൻപാകെ ഹാജരായില്ല. ശശിധരൻ കർത്തായ്ക്കു ലഭിച്ച ആദ്യ സമൻസിൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹാജരാകാതിരുന്നത്. എന്നാൽ ഇന്നലെ ഹാജരാകാൻ നൽകിയ രണ്ടാമത്തെ സമൻസ് സംബന്ധിച്ച് പ്രത്യേകിച്ച് കാരണം അറിയിച്ചില്ല. ചോദ്യം ചെയ്യലിനെതിരെ കോടതിയെ സമീപിക്കാനാണ് നീക്കം.
തിങ്കളാഴ്ച രാവിലെ ഹാജരായ ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്.സുരേഷ്കുമാർ, സീനിയർ മാനേജർ എൻ.സി.ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റേച്ചൽ കുരുവിള എന്നിവരെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇന്നലെ രാവിലെ 11 മണിയോടെ വിട്ടയച്ചു.
മാസപ്പടി ആരോപണത്തിൽ ആദായനികുതി വകുപ്പു മുൻപാകെ എക്സാലോജിക് കമ്പനിക്കെതിരെ മൊഴികൾ നൽകിയിരുന്ന ചീഫ് ജനറൽ മാനേജർ പി.സുരേഷ്കുമാർ, കാഷ്യർ വാസുദേവൻ എന്നിവരെ ഇ.ഡി ഓഫിസിൽ ഇന്നലെ രാവിലെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇവരുടെ മൊഴികൾ ഇ.ഡി റജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ നിരോധന കേസിലും (പിഎംഎൽഎ) നിർണായകമാണ്.