സുഗന്ധഗിരി മരംകൊള്ള: കൽപറ്റ റേഞ്ച് ഓഫിസറെ സസ്പെൻഡ് ചെയ്തു
Mail This Article
കോഴിക്കോട്∙ വയനാട് സുഗന്ധഗിരി വനഭൂമിയിൽ നിന്നു 126 മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് കൽപറ്റ റേഞ്ച് ഓഫിസർ കെ.നീതുവിനെ സസ്പെൻഡ് ചെയ്തു. ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടിയുള്ള അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ഭരണവിഭാഗം എപിസിസിഎഫ് പ്രമോദ് ജി.കൃഷ്ണന്റെ ഉത്തരവ്.
സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ഷജ്ന കരീമിനോടു വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിക്കുന്ന മുറയ്ക്കു തുടർനടപടികൾ സ്വീകരിക്കും. മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഉത്തര മേഖലാ സിസിഎഫിനെയും നോർത്ത് വയനാട് ഡിഎഫ്ഒയെയും ചുമതലപ്പെടുത്തി. സ്ഥലംമാറ്റമുൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നാണു സൂചന.
18 വനം വകുപ്പ് ജീവനക്കാർ സംഭവത്തിൽ കുറ്റക്കാരാണെന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിൽ സെക്ഷൻ ഓഫിസർ ഉൾപ്പെടെ 5 പേർ നിലവിൽ സസ്പെൻഷനിലാണ്. പരിശോധനകൾ ഒന്നുമില്ലാതെ മരം മുറിക്കാൻ അനുമതി നൽകി, കേസുകൾ റജിസ്റ്റർ ചെയ്തിട്ടും കുറ്റവാളികൾ തടി കടത്തുന്നതിന് ഇടയാക്കി, യഥാർഥ പ്രതികളെക്കുറിച്ച് അറിവുണ്ടായിട്ടും നിയമനത്തിനു മുൻപിൽ കൊണ്ടു വന്നില്ല തുടങ്ങിയ കുറ്റങ്ങളാണ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിട്ടുള്ളത്.