നിമിഷപ്രിയയുടെ മോചനം, ശുഭപ്രതീക്ഷയോടെ അമ്മ; പ്രേമകുമാരി ഇന്ന് യെമനിലേക്ക്
Mail This Article
മുളന്തുരുത്തി (കൊച്ചി) ∙ യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയെ മോചിപ്പിക്കാനാകുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് അമ്മ പ്രേമകുമാരി. ഇന്നു പുലർച്ചെ നെടുമ്പാശേരിയിൽ നിന്നു മുംബൈയിലെത്തി അവിടെ നിന്നു യെമനിൽ ഒൗദ്യോഗിക വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ഏദനിലേക്കാണ് അമ്മ പോകുന്നത്. വിമതരുടെ നിയന്ത്രണത്തിലുള്ള സനയിലെ ജയിലിലാണു നിമിഷ കഴിയുന്നത്. ഏദനിൽ നിന്നു റോഡ് മാർഗം വേണം അവിടെയെത്താൻ.
24 വർഷമായി യെമനിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി സാമുവൽ ജെറോമിനൊപ്പമാണു പ്രേമകുമാരി പോകുന്നതെന്ന് അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ടു കേന്ദ്രമന്ത്രി വി. മുരളീധരൻ അടക്കമുള്ളവരെ സമീപിച്ചിരുന്നെങ്കിലും ഇതു സംബന്ധിച്ച കേസ് കോടതിയിൽ വന്നപ്പോഴെല്ലാം കേന്ദ്ര സർക്കാർ വിപരീത നിലപാടാണു സ്വീകരിച്ചതെന്ന് അഭിഭാഷകൻ ആരോപിച്ചു. വിഷയത്തിൽ ഇടപെടില്ല എന്നതായിരുന്നു സർക്കാർ നിലപാട്. നിയമ പോരാട്ടത്തിനൊടുവിലാണു നിമിഷയുടെ അമ്മയ്ക്കു യെമനിലേക്കു യാത്ര ചെയ്യാൻ അനുമതി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എം.എ.യൂസഫലി, ജസ്റ്റിസ് കുര്യൻ ജോസഫ് അടക്കമുള്ളവരും യെമനിലെ നേതാക്കൻമാരും നിമിഷയുടെ മോചനത്തിനായി ശ്രമിക്കുന്നുണ്ട്. ഗോത്ര വിഭാഗ നേതാക്കന്മാരുമായി ചർച്ച നടത്തുന്നതിനടക്കം ഇവരാണ് സഹായിക്കുന്നത്. എല്ലാവരുടെയും പിന്തുണയോടെ നിമിഷയെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു യെമനിലേക്കുള്ള യാത്രയ്ക്കു മുൻപ് മാധ്യമങ്ങളെ കണ്ട അമ്മ പ്രേമകുമാരി പറഞ്ഞു. നിമിഷയുടെ ഭർത്താവ് ടോമിയും മകൾ മിഷേലും ഒപ്പമുണ്ടായിരുന്നു