ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ പ്രത്യേക വിജിലൻസ് കോടതി കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടു. സർക്കാർ നിയന്ത്രണത്തിലുള്ള കെആർഇഎംഎലും ശശിധരൻ കർത്തായുടെ കമ്പനിയായ സിഎംആർഎലും തമ്മിലുള്ള ബന്ധം, സിഎംആർഎലും മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കും തമ്മിലുള്ള ബന്ധം, കരാറിലൂടെ ഇരു കമ്പനികളുടെയും നേട്ടം, സിഎംആർഎൽ കമ്പനിയുടെ ഭൂമി തിരിച്ചുപിടിക്കാതിരിക്കാ‍ൻ സർക്കാർ എന്തു സഹായം ചെയ്തു എന്നിവയിൽ വ്യക്തത വരുത്താനാണു ഹർജിക്കാരനായ മാത്യു കുഴൽനാടൻ എംഎൽഎയുടെ അഭിഭാഷകനോടു കോടതി ആവശ്യപ്പെട്ടത്.

കൈവശമുള്ള രേഖകൾ സമർപ്പിക്കാമെന്നു മാത്യുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് 25നു പരിഗണിക്കും. കേസിൽ നേരത്തേ വാദം പൂർത്തിയായിരുന്നു. വിധിപ്പകർപ്പു തയാറാക്കുന്നതു പൂർത്തിയാകാത്തതിനാലാണു വിധി പറയുന്നത് ഇന്നലത്തേക്കു മാറ്റിയത്. അതിനിടെയാണു കൂടുതൽ വിശദീകരണം തേടിയത്.

ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനു പണം ലഭിച്ചു എന്നാണു മാത്യുവിന്റെ ഹർജിയിലെ ആരോപണം. മുഖ്യമന്ത്രിയും മകളും അടക്കം 7 പേരാണു എതിർകക്ഷികൾ. വിജിലൻസ് അന്വേഷണം വേണം എന്നായിരുന്നു മാത്യുവിന്റെ ആദ്യ ആവശ്യം. പിന്നീടു കോടതി നേരിട്ട് അന്വേഷിക്കണമെന്നു നിലപാടു മാറ്റി. കോടതി വേണോ വിജിലൻസ് വേണോ എന്നു തീരുമാനിക്കാൻ കോടതി നിർദേശിച്ചു. കോടതി അന്വേഷിച്ചാൽ മതിയെന്നു മാത്യുവിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.

ആറാട്ടുപുഴയിൽ ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ സ്ഥലം വാങ്ങിയെങ്കിലും നിയമങ്ങൾ എതിരായതിനാൽ അനുമതി ലഭിച്ചില്ല. ഭൂമിക്ക് ഇളവു ലഭ്യമാക്കാൻ കർത്തായുടെ കമ്പനിയുടെ ശ്രമം പരാജയപ്പെട്ടതോടെയാണു വീണ സിഎംആർഎലുമായി കരാറിൽ ഏർപ്പെടുന്നത്. ഇതിനുശേഷം മുഖ്യമന്ത്രി റവന്യു വകുപ്പിനോടു കർത്തായുടെ അപേക്ഷ വീണ്ടും പരിശോധിക്കാൻ നിർദേശിച്ചതായും ഹർജിയിൽ പറയുന്നു.

English Summary:

Vigilance court seeks further explanation on petition against Pinarayi Vijayan and Veena Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com