ADVERTISEMENT

∙ ഇതുവരെ കാണാത്ത തരം പൂരമാണു തൃശൂരിൽ കണ്ടുകൊണ്ടിരിക്കുന്നത്. രാത്രി പൂരത്തിനു സ്വരാജ് റൗണ്ടിലെത്തുമ്പോൾ അവിടെ ആരുമില്ലായിരുന്നു. വ്യക്തിപരമായി എന്നെ പൊലീസ് തടയുകയോ മാറിപ്പോകാൻ പറയുകയോ ചെയ്തില്ല. പക്ഷേ, സ്വരാജ് റൗണ്ടിലേക്ക് ആളുകളെ പ്രവേശിപ്പിക്കാതെ എങ്ങനെയാണു പൂരം നടത്തുക? പൂരം നടക്കുന്നതു സ്വരാജ് റൗണ്ടിലാണ്. പകൽചൂടിൽ വരാൻ പറ്റാത്ത ആയിരക്കണക്കിനു സ്ത്രീകളും കുട്ടികളും പ്രായമായവരും രാത്രി ഇവിടെ വരുന്നതു പൂരം ആസ്വദിക്കാനാണ്.

രാത്രി തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും പഞ്ചവാദ്യം ആസ്വദിക്കാനായി മാത്രം വരുന്ന എത്രയോ പേരുണ്ട്. തീവെട്ടിയുടെ വെളിച്ചത്തിൽ ഇതാസ്വദിക്കുക എന്നതു മനോഹരമായ അനുഭവമാണ്. പക്ഷേ, ഇത്തവണ അതിന് അനുവാദമില്ലായിരുന്നു. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും രാത്രി പഞ്ചവാദ്യത്തിനൊപ്പം ആസ്വാദകർക്കു സ്വരാജ് റൗണ്ടിലേക്കു കടക്കാൻ പാടില്ലെന്നായിരുന്നു നിയമം! സ്വരാജ് റൗണ്ട് പൂർണമായും അടച്ചിട്ടിരുന്നു. മേളമായാലും പഞ്ചവാദ്യമായാലും അതിന്റെ തുടക്കം മാത്രം ജനം കണ്ടാൽ മതി എന്നു പറയുന്നതിന്റെ അർഥം മനസ്സിലാകുന്നില്ല.

ജനമില്ലാതെ പൂരം ചടങ്ങു മാത്രമായി നടത്തുന്നതുപോലെയാണിത്. ദൂരെദിക്കിൽനിന്നും അന്യ നാടുകളിൽനിന്നും വന്ന എത്രയോ പേർ എവിടേക്കും പോകാനാകാതെ റോഡിൽ നിൽക്കേണ്ടിവന്നു. ഇതുപോലെ സ്വരാജ് റൗണ്ടും തേക്കിൻകാടും അടച്ചുപൂട്ടി പൂരം നടത്താനാകുമോ? പിന്നെ എന്തിനാണു പൂരം? വെടിക്കെട്ടിന്റെ സുരക്ഷയ്ക്കു വേണ്ടിയാണു ജനത്തെ പുറത്താക്കിയതെന്നു പറയുന്നു. രാത്രി പൂരങ്ങൾ തീരുന്നതു 2 മണിയോടെയാണ്. വെടിക്കെട്ടു 4 മണിക്കും. 2 മണിക്കൂർകൊണ്ടു ജനത്തെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാൻ എന്താണു പ്രയാസം? ഇതുവരെ ചെയ്തിരുന്നതും അതാണല്ലോ. അതിനു പകരം രാത്രി 10 മുതൽ സ്വരാജ് റൗണ്ട് അടച്ചിടുക എന്നതു ശരിയായ രീതിയല്ല. 

പൂരം നടക്കുന്ന സംഘാടകരുടെ മനോവിഷമം എത്ര വലുതാണെന്നു അതുമായി ചേർന്നു നിൽക്കുന്ന ഒരാൾ എന്ന നിലയിൽ എനിക്കറിയാം. പൂരമെന്നതു സ്വരാജ് റൗണ്ടിൽ രാത്രി വൈകുംവരെ പന്തലുകളും വാദ്യങ്ങളും കണ്ടു സന്തോഷത്തോടെ നടക്കുന്നതു കൂടിയാണ്. എവിടെയെങ്കിലും നിന്നു വാദ്യത്തിന്റെയും വെടിക്കെട്ടിന്റെയും ശബ്ദം കേട്ട് ആസ്വാദകർ മടങ്ങുകയാണ്. ഇപ്പോഴത്തെ നടപടി തൃശൂർ പൂരത്തിന്റെ മഹിമയും പ്രൗഢിയും ഇല്ലാതാക്കും. പൂരം ആസ്വദിക്കാനുള്ള അന്തരീക്ഷമാണു വേണ്ടത്.

വെടിക്കെട്ടു നടത്തുന്നതാണു പ്രശ്നമെങ്കിൽ സമയമാറ്റമോ മറ്റോ നടത്തി അതു ക്രമീകരിക്കണം. വാസ്തവത്തിൽ പഞ്ചവാദ്യവും രാത്രി പൂരവും കാണാൻ വരുന്ന പലരും വെടിക്കെട്ടു കാണാൻ നിൽക്കാറില്ല. വെടിക്കെട്ട് ആസ്വദിക്കുന്നതു വേറെയൊരു ആൾക്കൂട്ടമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇരുകൂട്ടർക്കും പൂരത്തിലേക്കു പ്രവേശനമില്ല എന്നതാണ് അവസ്ഥ. ഇത് ആവർത്തിച്ചുകൂടാ. കൃത്യമായ ആസൂത്രണത്തിലൂടെ പ്രശ്നം പരിഹരിക്കണം.

English Summary:

Peruvanam Kuttan Marar response to Thrissur Pooaram issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com