ADVERTISEMENT

തിരുവനന്തപുരം∙ പുറത്ത് ഇന്ത്യാസഖ്യത്തിൽ ഒരുമിച്ചുനിൽക്കുന്നതിന്റെ സൗഹൃദം മാറ്റിവച്ച് കേരളത്തിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ വാക്പോരിന്റെ പൂരം. പിണറായി വിജയനെ കേന്ദ്രം എന്തുകൊണ്ട് ജയിലിൽ അടയ്ക്കുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ വ്യാഴാഴ്ചത്തെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. സിപിഎം– കോൺഗ്രസ് നേതാക്കൾ കക്ഷിചേർന്നതോടെ ചൂടേറി.

രണ്ടു മുഖ്യമന്ത്രിമാർ ജയിലിലായത് ചൂണ്ടിക്കാട്ടിയും പിണറായിക്കുള്ള ഇളവ് ബിജെപി– സിപിഎം ധാരണ മൂലമെന്ന് ആരോപിച്ചും രാഹുൽ നടത്തിയ പരാമർശങ്ങളാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. ഇന്ത്യാസഖ്യത്തിന്റെ ഭാഗമായ സിപിഎമ്മിലെ മുഖ്യമന്ത്രിക്കെതിരായ രാഹുലിന്റെ പ്രസ്താവന സഖ്യമര്യാദയ്ക്കു നിരക്കാത്തതാണെന്ന വികാരം പാർട്ടിയിൽ കനത്തു. പിണറായിയെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങളെ രാഹുൽ തുണയ്ക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല.

പ്രധാനമന്ത്രിയെ വിട്ട് രാഹുലിനെതിരെ പിണറായി തുടർച്ചയായി മുന കൂർപ്പിക്കുകയാണെന്ന സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ കണക്കിലെടുത്താണു മുഖ്യമന്ത്രിയോട് അദ്ദേഹം കോർത്തത്. മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളിൽ ബിജെപിയെക്കാൾ ഉന്നം കോൺഗ്രസാണെന്നാണ് ആക്ഷേപം. രാഹുലിന്റെ പ്രസ്താവന പിണറായിയെ വല്ലാതെ പ്രകോപിപ്പിച്ചെന്ന് അദ്ദേഹത്തിന്റെ മറുപടി വ്യക്തമാക്കി. രാഹുലിനെ നേരത്തേ രാഷ്ട്രീയ എതിരാളികൾ വിളിച്ചിട്ടുള്ള പരിഹാസപ്പേര് പറയാതെ അതോർമിപ്പിക്കാൻ മുഖ്യമന്ത്രി മുതിർന്നു. അടിയന്തരാവസ്ഥക്കാലത്ത് താനടക്കമുള്ളവർ ജയിൽവാസം അനുഭവിച്ചത് ഓർമിപ്പിച്ച് ഇന്ദിരാഗാന്ധിയെ തോണ്ടി. 

ജയിലെന്നു കേട്ടാൽ കോൺഗ്രസുകാർക്കുള്ള ഭയം സിപിഎമ്മുകാർക്കില്ലെന്നു ചില പരിഹാസ വാക്കുകളിലൂടെ പറയാനും മുതിർന്നു. രാഹുലിനെ സ്ഥിരമായി പരിഹസിക്കുന്ന ബിജെപിക്കാരുടെ ‘മൗത്ത് പീസ്’ ആയി മുഖ്യമന്ത്രി മാറിയെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഇതോടെ തിരിച്ചടിച്ചു. 

ബിജെപിക്കും സിപിഎമ്മിനും രാഹുൽ ഒരുപോലെ ശത്രുവാകുന്നതിന്റെ പിന്നിലെ രാഷ്ട്രീയം തിരിച്ചറിയണമെന്ന് ഓർമിപ്പിച്ചു. രാഹുൽ ബിജെപിയുടെ കൂടെ ചേർന്നെന്നാണു മുഖ്യമന്ത്രിക്കെതിരെയുള്ള പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ചൂണ്ടിക്കാട്ടിയപ്പോൾ മോദിയെ സുഖിപ്പിക്കാൻ പിണറായി ഇതുപോലെ തരംതാഴരുതെന്നു രമേശ് ചെന്നിത്തല മറുപടി നൽകി.

സംസ്ഥാനത്ത് ഇന്നു പ്രിയങ്ക ഗാന്ധിയും മറ്റന്നാൾ വീണ്ടും രാഹുൽഗാന്ധിയും വരാനിരിക്കെയാണ് രാഹുലിനെ കേന്ദ്രീകരിച്ചു പോരു കൊഴുക്കുന്നത്. ഇന്ത്യാസഖ്യത്തിനു വിരുദ്ധമായ കോൺഗ്രസ്– സിപിഎം പോരാട്ടം നടക്കുന്ന ഏക സംസ്ഥാനമായ കേരളത്തിൽ വ്യക്തിപരമായ ആക്രമണം അരുതെന്ന ധാരണ ഉന്നതതലത്തിൽ ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പു ചൂടിൽ ലംഘിക്കപ്പെട്ടു. ബിജെപി ബന്ധം അങ്ങോട്ടുമിങ്ങോട്ടും ആരോപിച്ചുള്ള ഈ പോരാട്ടത്തിൽ ആ പാർട്ടി കക്ഷി ചേർന്നിട്ടില്ല. കേരളത്തിലെ പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിൽ തന്നെ എന്ന ചിത്രത്തിന് ഇതു കൂടുതൽ സാധൂകരണം നൽകുമെന്ന ആശങ്കയും അവർക്കുണ്ട്.

English Summary:

Word of war between congress and cpm in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com