ADVERTISEMENT

കൊച്ചി ∙ സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം പൊലീസ് അറിയുന്നതു രാവിലെ ആറോടെയാണ്. അര മണിക്കൂറിനുള്ളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ സ്ഥലത്തെത്തി.

 പൊലീസ് നിരീക്ഷണം ഏറ്റവും ശക്തമായ പാർപ്പിട മേഖലയിൽ പ്രമുഖ സംവിധായകന്റെ വീട്ടിൽ മോഷണം നടന്നതു ക്ഷീണമായെങ്കിലും മിനിറ്റുകൾക്കുള്ളിൽ പൊലീസ് സംവിധാനം ഒന്നടങ്കം സടകുടഞ്ഞുണർന്നു. കുറ്റകൃത്യത്തിനു ശേഷവുമുള്ള ആദ്യ മണിക്കൂറുകളിലെ പ്രവർത്തനങ്ങൾ നിർണായകമായതിനാൽ ഒരു മിനിറ്റു പോലും പാഴാക്കാതെയായിരുന്നു നീക്കങ്ങൾ.

എറണാകുളം എസിപി പി.രാജ്കുമാറിനായിരുന്നു അന്വേഷണത്തിന്റെ ഏകോപനം. കമ്മിഷണറും ഡിസിപിയുമുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഓരോ മണിക്കൂറിലും പുതിയ വിവരങ്ങൾ തേടിയും വേണ്ട മാർഗനിർദേശങ്ങൾ നൽകിയും ഒപ്പം നിന്നു. എറണാകുളം എസിപിയുടെ സ്ക്വാഡും സബ് ഡിവിഷനു കീഴിലെ എല്ലാ സ്റ്റേഷനുകളിലെയും ഇൻസ്പെക്ടർമാരും എസ്ഐമാരും പൊലീസുകാരും ഉൾപ്പെടെ ഊർജിതമായി രംഗത്തിറങ്ങി.

പ്രതിയുടെ ദൃശ്യങ്ങൾ ജോഷിയുടെ വീട്ടിലെ സിസിടിവികളിൽ നിന്നു തന്നെ ലഭിച്ചെങ്കിലും സമീപത്തെ സിസിടിവികളിൽ നിന്നു ലഭിച്ച ദൃശ്യങ്ങളിൽ ഭൂരിഭാഗത്തിനും വ്യക്തത ഇല്ലാത്തത് ആദ്യഘട്ടത്തിൽ പൊലീസിനു തിരിച്ചടിയായി. 

എന്നാൽ, സംഭവസമയം മേഖലയിലുണ്ടായിരുന്ന എല്ലാ മൊബൈൽ ഫോണുകളുടെയും സിഡിആർ വിവരങ്ങൾ ശേഖരിച്ച പൊലീസ് വൈകാതെ ഇർഫാന്റെ സഞ്ചാര പഥം കണ്ടെത്തി. പ്രതി കാറിലാണു സഞ്ചരിക്കുന്നതെന്നും ഈ കാറിന്റെ പ്രത്യേകതകളും വഴിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തുകയും ചെയ്തു. മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള കാറിൽ ബിഹാർ ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ എന്ന ചുവന്ന ബോർഡ് വച്ചായിരുന്നു പ്രതിയുടെ യാത്ര.

സിറ്റി പൊലീസിൽ നിന്നു വിവരം ലഭിച്ചതോടെ മംഗലാപുരം, ഉഡുപ്പി മേഖലയിൽ പൊലീസ് വ്യാപക പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടെയാണു കോട്ടയ്ക്കു സമീപം വാഹനം കണ്ടെത്തിയത്. 

തടയാൻ ശ്രമിച്ച പൊലീസിനെ വെട്ടിച്ച് ട്രാഫിക് നിയമങ്ങൾ ഒന്നും പാലിക്കാതെ ‘കത്തിച്ചുവിട്ട’ ഇർഫാനെ സാഹസികമായാണ് ഉഡുപ്പി പൊലീസ് പിടികൂടിയത്. നഷ്ടമായ ആഭരണങ്ങൾ സഹിതമാണു പ്രതി കുടുങ്ങിയതെന്നറിഞ്ഞതോടെ ഉദ്യോഗസ്ഥർക്കു സമാധാനമായി. 

മോഷണമുതലുകൾ വീണ്ടെടുത്തില്ലെങ്കിൽ കേസിനു ബലം ലഭിക്കില്ലെന്ന ആശങ്ക ഒഴിവായതാണു കാരണം. സമീപകാലത്ത് അന്വേഷണ മികവിന്റെ കരുത്തിൽ കേരള പൊലീസിനുണ്ടായ ഏറ്റവും വലിയ നേട്ടമാണു ‘ബിഹാറിന്റെ റോബിൻഹുഡി’ന്റെ അറസ്റ്റ്.

English Summary:

Updates of Director Joshiy's house robbery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com