ADVERTISEMENT

കർഷകത്തൊഴിലാളി സമരങ്ങളുടെ ചരിത്രമുറങ്ങുന്ന വയലുകളിൽ പണിക്കിറങ്ങാൻ ആളെക്കിട്ടാതായപ്പോൾ മറുനാട്ടുകാരെ കൊണ്ടുവന്നു ഞാറുനട്ടവരാണ് ആലത്തൂരുകാർ. വിതച്ചതല്ല മുളച്ചതെങ്കിൽ ‘വായോ’ എന്നു പറഞ്ഞ അതേ നാവു കൊണ്ട് ‘ജാവോ’ എന്നു പറയാനും അറിയാം.

ലോകത്ത് എവിടെയൊക്കെ തോറ്റാലും ആലത്തൂരിൽ ഇടതുസ്ഥാനാർഥി തോൽക്കില്ലെന്നായിരുന്നു സിപിഎമ്മിന്റെ വിശ്വാസം. അതാണു കഴിഞ്ഞ തവണ ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്കു തകർന്നുവീണത്. 2019ൽ മൂന്നാമങ്കത്തിനിറങ്ങിയ സിപിഎമ്മിലെ പി.കെ.ബിജുവിനെ കന്നി മത്സരത്തിനിറങ്ങിയ കോൺഗ്രസിലെ രമ്യ ഹരിദാസ് തോൽപിച്ചു. 59 പഞ്ചായത്തുകളിൽ 58ലും യുഡിഎഫിനു ലീഡ്. ഒരു ബൂത്തിൽ സിപിഎമ്മിനു കിട്ടിയതു പൂജ്യം വോട്ട്.

രമ്യ ഹരിദാസ് തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. ഒരു പരീക്ഷണത്തിനും നിൽക്കാൻ തയാറല്ലെന്ന് ഉറച്ചുതീരുമാനിച്ചാണു മന്ത്രി കെ.രാധാകൃഷ്ണനെ മണ്ഡലം തിരിച്ചുപിടിക്കാൻ സിപിഎം നിയോഗിച്ചത്. എൻഡിഎയിൽ ബിഡിജെഎസിൽനിന്നു മണ്ഡലം ഏറ്റെടുത്ത ബിജെപി ഡോ.ടി.എൻ.സരസുവിനെ സ്ഥാനാർഥിയാക്കി മത്സരം ശക്തമാക്കി.

ചുവപ്പു മാറിയ 2019

അരിവാളിനല്ലാതെ ഒന്നിനും വോട്ടു ചെയ്യാത്ത പലരെയും കൈപ്പത്തിക്കു വോട്ടുകുത്തിച്ചതാണു രമ്യ ഹരിദാസിന്റെ വലിയനേട്ടം. വൻകിട പദ്ധതികൾ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും എംപി ഫണ്ട് കൃത്യമായി വിനിയോഗിക്കുകയും വിവിധ കേന്ദ്രഫണ്ടുകൾ മണ്ഡലത്തിൽ കൃത്യമായി ലഭ്യമാക്കുകയും ചെയ്തു. വികസനപദ്ധതികൾ അനുവദിക്കാതിരിക്കാൻ കേന്ദ്രസർക്കാരും മുടക്കാൻ സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും ശ്രമിച്ചെന്ന് അവർ കുറ്റപ്പെടുത്തുന്നു.

2019ലെ തോൽവി താൽക്കാലിക പ്രതിഭാസമാണെന്നു സിപി​​എം കരുതുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുതരംഗമായിരുന്നു. എല്ലാ നിയമസഭാ സീറ്റിലും ഇടതുപക്ഷം ജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുനോക്കുമ്പോൾ ഇടതുപക്ഷത്തിന്റെ ലീഡ് രണ്ടു ലക്ഷത്തിലേറെയാണ്.

ഡോ.ടി.എൻ.സരസുവിനെ ഇത്തിരി വൈകിയാണ് ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിൽ വിളിച്ചു തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ചോദിക്കുകയും പിന്നീടു പ്രചാരണത്തിനു കുന്നംകുളത്തു വരികയും ചെയ്തതോടെ അവർ താരമായി. ഡോ.സരസു പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു വിരമിക്കുന്ന ദിവസം എസ്എഫ്ഐക്കാർ കുഴിമാടം തീർത്ത ‍സംഭവം കേരളമാകെ ചർച്ചയായതാണ്.

നെല്ലുണ്ട്, പതിരുമുണ്ട്

മണ്ഡലത്തിന്റെ പേര് ആലത്തൂർ എന്നാണെങ്കിലും ആലത്തൂർ ഒരു തരിയേ ഉള്ളൂ. തൃശൂർ ജില്ലയിലെ കുന്നംകുളം മുതൽ പാലക്കാട് ജില്ലയിലെ നെന്മാറ വരെ നീണ്ടുകിടക്കുന്ന മണ്ഡലത്തിൽ പറമ്പിക്കുളം വന്യജീവി സങ്കേതവും അണക്കെട്ടുകളും നെൽപാടങ്ങളും ഉൾപ്പെടുന്നു. ഓരോ നിയോജക മണ്ഡലത്തിനും ഓരോ സ്വഭാവം. സംസ്ഥാനാന്തര നദീജല തർക്കം, കള്ളിന്റെ വീര്യം, പാലിന്റെ കൊഴുപ്പ്, നെല്ലുസംഭരണം, രാജ്യാന്തര കാർഷിക കരാറുകൾ, ജിഎസ്ടി പ്രശ്നങ്ങൾ, വന്യമൃഗശല്യം എന്നിവയെല്ലാം തിരഞ്ഞെടുപ്പിനെ ബാധിക്കും. മുൻ എംപി പി.കെ.ബിജു, കുന്നംകുളം എംഎൽഎ എ.സി.മൊയ്തീൻ എന്നിവരെ ബന്ധപ്പെടുത്തി കരുവന്നൂർ ബാങ്ക് അഴിമതി സംബന്ധിച്ച് സിപിഎമ്മിനെതിരെ ചോദ്യങ്ങളുയരുന്നു. നെല്ലുസംഭരണം താളംതെറ്റിയതും കൃഷിക്കു വേണ്ട വെള്ളം കനാലുകളിൽ ലഭ്യമാകാത്തതും കാർഷികമേഖലകളിൽ ചർച്ചയാണ്. ഇത് ഇടതുപക്ഷത്തിനു തിരിച്ചടിയാകുമെങ്കിലും ഇത്തരം ജനകീയപ്രശ്നങ്ങളിൽ എംപി എന്തു ചെയ്തു എന്ന മറുചോദ്യവും ഉയരുന്നു.

രമ്യ ഹരിദാസ് (37) 

∙ സിറ്റിങ് എംപി; കെപിസിസി അംഗം
∙ യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി.

അനുകൂലം

∙ വ്യക്തിപരമായ ജനസമ്മതി.
∙ സംസ്ഥാന സർക്കാരിനെതിരായ കർഷകരുടെ പ്രതിഷേധം.

പ്രതികൂലം

∙ കോൺഗ്രസിനകത്തെ എതിർപ്പുകൾ.
∙ വൻകിട പദ്ധതികൾ കൊണ്ടുവരാനായില്ല.

കെ.രാധാകൃഷ്ണൻ (60)

∙ സംസ്ഥാന മന്ത്രി; സിപിഎം ,കേന്ദ്രകമ്മിറ്റി അംഗം.
∙ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചേലക്കരയിലെ എംഎൽഎ.

അനുകൂലം
∙ മന്ത്രി എന്ന നിലയിൽ മികച്ച പ്രതിഛായ.
∙ ഇടതുപക്ഷം ശക്തമായ മണ്ഡലം.

പ്രതികൂലം

∙ കരുവന്നൂർ ബാങ്ക് പോലെയുള്ള വിഷയങ്ങളിൽ സിപിഎമ്മിനെതിരായ വികാരം.
∙ നെല്ലുസംഭരണത്തിലും കാർഷിക ജലലഭ്യതയിലും സർക്കാരിന്റെ വീഴ്ചകൾ.

ഡോ.ടി.എൻ.സരസു (64)
∙ പാലക്കാട് ഗവ.വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ.
∙ മറൈൻ ഫിഷറീസിൽ പിഎച്ച്ഡി.

അനുകൂലം
∙ ഇത്തവണ ബിജെപി നേരിട്ടു മത്സരിക്കുന്നു.
∙ നരേന്ദ്ര മോദി ഉൾപ്പെടെ പ്രചാരണത്തിനെത്തി.

പ്രതികൂലം
∙ മണ്ഡലത്തിൽ എല്ലായിടത്തും ബിജെപി ശക്തമല്ല.
∙ പ്രചാരണരംഗത്ത് തുടർച്ചയായി മുന്നേറ്റം സാധിക്കുന്നില്ല.

English Summary:

Alathur Lok Sabha election updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com