നഴ്സിങ് പ്രതിസന്ധി: മേയ് രണ്ടിന് ചർച്ച
Mail This Article
തിരുവനന്തപുരം ∙ നഴ്സിങ് കോളജുകളിലെ മാനേജ്മെന്റ് സീറ്റിൽ മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനം തുടരുന്നതിനു വേണ്ടി മാനേജ്മെന്റ് അസോസിയേഷനുകളുമായി മേയ് രണ്ടിനു ചർച്ച. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷാണ് ചർച്ചയ്ക്കു ക്ഷണിച്ചത്. ഏകജാലക രീതിയിൽ മാനേജ്മെന്റ് പ്രവേശനത്തിനുള്ള അപേക്ഷാ ഫോമിന് 18% ചരക്ക് സേവന നികുതി (ജിഎസ്ടി) ഈടാക്കാനുള്ള ധനവകുപ്പിന്റെ തീരുമാനത്തോടെയാണ് ഓരോ കോളജും സ്വന്തം നിലയ്ക്കു പ്രവേശനം നടത്താൻ തീരുമാനിച്ചത്. ചർച്ചയ്ക്കുമുൻപ് ഇക്കാര്യത്തിൽ ധന സെക്രട്ടറിയുമായി മുഹമ്മദ് ഹനീഷ് ചർച്ച നടത്തും.
സംസ്ഥാനത്തെ 119 സ്വകാര്യ കോളജുകളിൽ 50 എണ്ണം പ്രൈവറ്റ് നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷനിലും 34 എണ്ണം ക്രിസ്ത്യൻ നഴ്സിങ് മാനേജ്മെന്റിലും അംഗങ്ങളാണ്. ഇവർക്കാണ് ജിഎസ്ടി വ്യവസ്ഥ ബാധകമാകുക. 2 അസോസിയേഷനുകളിലും അംഗത്വം എടുക്കാത്ത 35 മാനേജ്മെന്റുകൾക്ക് ഇതു ബാധകമല്ല. സിപിഎം നയിക്കുന്ന സൊസൈറ്റികളും വൻകിട ആശുപത്രികളുമാണ് ഈ മാനേജ്മെന്റുകൾ.
എല്ലാ സ്വകാര്യ കോളജുകളിലും ഏകീകൃത പ്രവേശനം വേണമെന്നും ചില കോളജുകൾ മാത്രം സ്വന്തം നിലയ്ക്കു പ്രവേശനം തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രിയുടെ ഓഫിസുമായി സംസാരിച്ച അസോസിയേഷൻ പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്.