തൃശൂർ പൂരം വിവാദം അന്വേഷിക്കണം: വി.ഡി. സതീശൻ
Mail This Article
പാലക്കാട് ∙ വർഗീയതയുണ്ടാക്കുന്നതിനുള്ള ഗൂഢാലോചനയാണു തൃശൂർ പൂരവുമായി ബന്ധപ്പെട്ട് നടന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. രണ്ടു മന്ത്രിമാർ ക്യാംപ് ചെയ്യുമ്പോഴാണു പ്രശ്‌നങ്ങളുണ്ടായത്. ഒരു കാലത്തും ഇല്ലാത്ത പ്രശ്‌നങ്ങൾ മനഃപൂർവം ഉണ്ടാക്കി. ഇതേക്കുറിച്ചു വിശദമായി അന്വേഷിക്കണം. കമ്മിഷണറാണോ സർവപ്രതാപി? മുഖ്യമന്ത്രി എന്നു പറയുന്ന ആൾക്ക് എന്താണു ജോലി? രാത്രി പത്തര മണി മുതൽ ബഹളമായിരുന്നു. രണ്ടു മന്ത്രിമാരും ഇന്റലിജൻസും സ്പെഷൽ ബ്രാഞ്ചും സ്ഥലത്തുണ്ട്. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മന്ത്രി എപ്പോഴും ഉറക്കമാണോ. ആരും ഒന്നും പറഞ്ഞില്ലേ? ഡിജിപി എവിടെയായിരുന്നു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും സ്ഥലത്തുണ്ടായിരുന്നല്ലോ? നേരം പുലരുന്നതു വരെ കമ്മിഷണർക്ക് അഴിഞ്ഞാടാൻ വിട്ടുകൊടുക്കുന്ന ആഭ്യന്തരവകുപ്പാണോ ഇവിടെയുള്ളത്. അങ്ങനെയെങ്കിൽ ആഭ്യന്തരവകുപ്പിൽ മുഖ്യമന്ത്രി ഇരിക്കരുത്. ആ സ്ഥാനം ഒഴിയണം. അവിശ്വസനീയമായ കാര്യങ്ങളാണു നടന്നത്. തൃശൂർ പൂരത്തെ വർഗീയവൽക്കരിക്കാൻ ഒരു വിഭാഗം ശ്രമിക്കുമ്പോൾ അവർക്കു വളംവച്ചു കൊടുക്കരുതെന്നും സതീശൻ പറഞ്ഞു.