തന്റെ മത്സരം ബിജെപിയുമായെന്ന് പന്ന്യൻ; ബിജെപി ഭൂപടത്തിലില്ലെന്ന് ഗോവിന്ദൻ
Mail This Article
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന് എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഈ അഭിപ്രായത്തെ തള്ളിപ്പറഞ്ഞു. എൽഡിഎഫാണു മുന്നിൽ നിൽക്കുന്നതെന്നും ബിജെപിയും എൽഡിഎഫും തമ്മിലാണു മത്സരമെന്നുമായിരുന്നു പന്ന്യന്റെ പ്രസ്താവന. എന്നാൽ തിരുവനന്തപുരത്തു പന്ന്യനും ശശി തരൂരും തമ്മിലാണു മത്സരമെന്നും രാജീവ് ചന്ദ്രശേഖർ ഭൂപടത്തിലേയില്ലെന്നും എം.വി.ഗോവിന്ദൻ പ്രതികരിച്ചു. സംസ്ഥാനത്ത് ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയും എൽഡിഎഫുമായാണ് മത്സരമെന്നും അതു രണ്ടാം സ്ഥാനത്തിനു വേണ്ടിയാണെന്നും ശശി തരൂർ പന്ന്യനു മറുപടി നൽകി. യുഡിഎഫ് ചിത്രത്തിലില്ലെന്നും എൽഡിഎഫും എൻഡിഎയും തമ്മിലുള്ള മത്സരത്തിൽ രാജീവ് ചന്ദ്രശേഖർ ജയിക്കുമെന്നുമായിരുന്നു ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ പ്രതികരണം.
‘‘യുഡിഎഫിന്റെ വോട്ട് ചോരും. ജനത്തിനിടയിൽ സിറ്റിങ് എംപിയെക്കുറിച്ചു നല്ല അഭിപ്രായമില്ല. പിന്തുണ കൊഴിയുകയാണ്. അതിൽ കുറച്ച് വോട്ട് സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. തരൂരിനെക്കാൾ മുന്നിൽ നിൽക്കുന്നതു ബിജെപി സ്ഥാനാർഥിയാണ്. അവരുമായി ഏറ്റുമുട്ടുന്നത് എൽഡിഎഫാണ്.’’ – പന്ന്യൻ പറഞ്ഞു.
‘‘ജയിക്കുമെന്നു പറയാൻ പന്ന്യനു കഴിയുന്നതിൽ സന്തോഷം. നല്ല മനുഷ്യനാണ്. പറഞ്ഞോട്ടെ. ഒരു പ്രശ്നവുമില്ല.’’ – തരൂർ പറഞ്ഞു.