ADVERTISEMENT

ചെങ്ങന്നൂർ∙ ബിജെപി നേതാവിന്റെ വീടിന്റെ ടെറസിൽ സ്റ്റീൽ ബോംബ് പോലെ കാണപ്പെട്ട വസ്തു പരിഭ്രാന്തി പരത്തിയെങ്കിലും വീര്യം കുറഞ്ഞ ചൈനീസ് ഗുണ്ട‌ാണെന്നു ബോംബ് സ്ക്വാഡിന്റെ പരിശോധനയിൽ വ്യക്തമായി. പുരയിടത്തിന്റെ ഒഴിഞ്ഞ ഭാഗത്തേക്കു മാറ്റി ഇതു നിർവീര്യമാക്കി. ടെറസിൽ ഇതെങ്ങനെ വന്നുവെന്ന സംശയം ബാക്കിയായി. ബിജെപി തിരുവൻവണ്ടൂർ 35–ാം നമ്പർ ബൂത്ത് പ്രസിഡന്റ് വനവാതുക്കര ചിറക്കര സി.ജി.ശ്രീരാജിന്റെ വീടിന്റെ ടെറസിലാണ് ഇതു കണ്ടത്. തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു. പന്തിന്റെ ആകൃതിയിലുള്ള  വസ്തുവിനു പുറത്തേക്കു മൂന്നു തിരികളും ഉള്ളിൽ വെടിമരുന്നും പുറത്തു നിറയെ ചെറിയ മുത്തുകളും ഉണ്ടായിരുന്നു. 

  ശ്രീരാജിന്റെ അമ്മയും ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായ സാവിത്രിയമ്മ ഒരാഴ്ച മുൻപ് ടെറസിൽ ഇതു കണ്ടെങ്കിലും കുട്ടികളുടെ കളിപ്പാട്ടമാണെന്നാണു കരുതിയത്. ഇന്നലെ ശ്രീരാജ് ഇതു കണ്ടപ്പോഴാണു ബോംബ് ആണോയെന്ന സംശയമുണ്ടായത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു. ആലപ്പുഴയിൽ നിന്നെത്തിയ, ബോംബ് സ്ക്വാഡ് എസ്ഐ ഇ.മൈക്കിളിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധനയ്ക്കു ശേഷം പടക്കം നിർവീര്യമാക്കിയത്.അതേസമയം, ഇതു മുകളിൽ എത്തിയതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് എസ്എച്ച്ഒ സി.ദേവരാജൻ പറഞ്ഞു. ആരെങ്കിലും വലിച്ചെറിയാതെ ഇതു ടെറസിൽ എത്തില്ലെന്നും വിശദമായ അന്വേഷണം ആവശ്യപ്പെട്ടു പരാതി നൽകുമെന്നും ശ്രീരാജ് പറഞ്ഞു.

English Summary:

steel bomb' was suspected on terrace; Finally Chinese crackers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com