ഭരണത്തിന്റെ വിലയിരുത്തലെന്ന് പിണറായി പറയുമോ: സതീശൻ
Mail This Article
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും യുഡിഎഫ് കൺവീനർ എം.എം.ഹസനും അവകാശപ്പെട്ടു. യുഡിഎഫിന് അനുകൂലവും മോദി–പിണറായി വിരുദ്ധവുമാണു തരംഗം. തിരഞ്ഞെടുപ്പു ഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമെന്നു പറയാൻ മുഖ്യമന്ത്രി തയാറുണ്ടോയെന്നു നേതാക്കൾ ചോദിച്ചു. യുഡിഎഫ് തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടുമെന്നും മറിച്ചായാൽ ഉത്തരവാദിത്തം യുഡിഎഫ് ചെയർമാൻ എന്ന നിലയിൽ താൻ ഏൽക്കുമെന്നും സതീശൻ പറഞ്ഞു.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരം വോട്ടെടുപ്പിൽ പ്രതിഫലിക്കും. ദയനീയ പരാജയം ഉണ്ടായാൽ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് ജനവിധി തേടാൻ പിണറായി വിജയനും എൽഡിഎഫും തയാറാകുമോ? കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചെയ്ത കാര്യങ്ങൾ ഓർമയുണ്ടാകണമെന്നാണു നാളെ പോളിങ് ബൂത്തിലെത്തുന്ന വോട്ടർമാരോടു പറയാനുള്ളത്.
പാചകവാതകത്തിന്റെയും പെട്രോളിന്റെയും വില കുറയ്ക്കുന്നതിലും 15 ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിലും കർഷകന്റെ വരുമാനം ഇരട്ടിയാക്കുന്നതിലും തൊഴിൽ നൽകുന്നതിലും ഗാരന്റികളൊന്നും ബിജെപി സർക്കാർ നടപ്പാക്കിയില്ല. മോദിയുടെ ഗാരന്റിക്കു ചാക്കിന്റെ വില പോലുമില്ല. അതാണു ഭരണനേട്ടം പറയാതെ വിദ്വേഷ പ്രചാരണം നടത്തുന്നത്.
സമ്പത്തിന്റെ നീതിപൂർവകമായ വിതരണത്തെക്കുറിച്ചു ഡോ. മൻമോഹൻ സിങ് പറഞ്ഞതിനെ വളച്ചൊടിച്ചു പ്രചരിപ്പിക്കുകയാണ്. പട്ടിക വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും മുൻഗണന നൽകിയതിനെ മോദി ദുർവ്യാഖ്യാനം ചെയ്തു വിദ്വേഷ പ്രചാരണമാക്കുന്നു.
പൗരത്വ നിയമവും രാഹുൽ ഗാന്ധി വിരുദ്ധതയുമാണു മുഖ്യമന്ത്രി പിണറായി വിജയൻ 37 ദിവസവും പ്രചാരണത്തിൽ പറഞ്ഞത്. സർക്കാരിനെതിരായ ജനരോഷം മറയ്ക്കാൻ മുഖ്യമന്ത്രി പല നുണകളും പറഞ്ഞു. ഒരു കോടി പാവങ്ങൾക്ക് ഏഴു മാസമായി പെൻഷൻ നൽകിയില്ല. സർക്കാർ ആശുപത്രികളിൽ മരുന്നും മാവേലി സ്റ്റോറുകളിൽ സാധനങ്ങളുമില്ല.
സ്വകാര്യ ആശുപത്രികൾ കാരുണ്യ കാർഡ് സ്വീകരിക്കുന്നില്ല. ജീവൻരക്ഷാ പ്രവർത്തനമെന്നു പറഞ്ഞ് മുഖ്യമന്ത്രി അക്രമത്തെ പ്രോത്സാഹിപ്പിച്ചതാണ് സിദ്ധാർഥന്റെ കൊലപാതകത്തിൽ കലാശിച്ചത്. കരുവന്നൂരിൽ പാവങ്ങളുടെ 300 കോടിയാണ് തട്ടിയെടുത്തത്. കേരളത്തിൽ ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്തു വരില്ല. അങ്ങനെ വന്നാൽ അവിടെ എൽഡിഎഫ് മൂന്നാം സ്ഥാനത്തായിരിക്കുമെന്നും നേതാക്കൾ പറഞ്ഞു.