ADVERTISEMENT

കൊച്ചി∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണത്തെത്തുടർന്നു സർവകലാശാല വൈസ് ചാൻസലർ ഡോ.എം.ആർ. ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത ചാൻസലറുടെ നടപടിയിൽ ഹൈക്കോടതി ഇടപെട്ടില്ല. സസ്പെൻഷനെതിരെ ശശീന്ദ്രനാഥ് നൽകിയ ഹർജി ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ തള്ളി.

2024 ഫെബ്രുവരി 18ന് മരിച്ച നിലയിൽ കണ്ടെത്തും മുൻപു ദിവസങ്ങളോളം സിദ്ധാർഥൻ നേരിട്ട ക്രൂരത അധികൃതർ അറിഞ്ഞില്ലെന്നു പറയുന്നതു പ്രഥമദൃഷ്ട്യാ വിശ്വസനീയമല്ലെന്നു കോടതി പറഞ്ഞു. വിസി ഉൾപ്പെടെയുള്ളവരുടെ ഭാഗത്തു കെടുകാര്യസ്ഥതയും ജോലിയിൽ വീഴ്ചയും ഉണ്ടാകാനുള്ള സാധ്യത തള്ളാനാവില്ല. സർവകലാശാലയുടെ നന്മയും ക്ഷേമവും കരുതി നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം.

വിസിയുടെ നിയമന അധികാരിയും സർവകലാശാലയുടെ മേധാവിയും എന്ന നിലയ്ക്കു നടപടിയെടുക്കാൻ ചാൻസലർക്ക് അധികാരമുണ്ടെന്നു കോടതി പറഞ്ഞു. സിദ്ധാർഥന്റെ മരണത്തിനിടയായ സാഹചര്യം വിസി അറിയാതിരിക്കാൻ സാധ്യതയില്ലെന്നും തടയുന്നതിലുണ്ടായ വീഴ്ചയുടെ പേരിലാണു സസ്പെൻഡ് ചെയ്തതെന്നുമാണു ചാൻസലർ കൂടിയായ ഗവർണർക്കു വേണ്ടി സീനിയർ അഡ്വ.പി. ശ്രീകുമാർ വാദിച്ചത്. ഈ സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കാൻ വിസിയുടെ സസ്പെൻഷൻ ആവശ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി.

വിസിയെ പദവിയിൽ നിന്നു മാറ്റി നിർത്തിയില്ലെങ്കിൽ വിദ്യാർഥികളും ജീവനക്കാരും സത്യം പറയാൻ മടിക്കുമെന്നു കോടതി പറഞ്ഞു. വിസിയുടേത് ഉന്നത പദവിയാണെന്നും ചാൻസലറും വിസിയും തമ്മിൽ തൊഴിലുടമ–തൊഴിലാളി ബന്ധമില്ലെന്നും സർക്കാർ വാദിച്ചിരുന്നു. എന്നാൽ വിസിയുടെ ഉന്നത പദവി ചാൻസലർക്കു ന്യായമായ കാരണത്താൽ നടപടിയെടുക്കുന്നതിനു തടസ്സമല്ലെന്നു കോടതി പറഞ്ഞു. സർവകലാശാല നിയമം 12 (8) വകുപ്പു പ്രകാരം വിസിയെ നീക്കാൻ ചാൻസലർക്കു വിപുലമായ അധികാരമുണ്ട്.

അന്വേഷണം പുരോഗമിക്കുന്നതിനിടെ സസ്പെൻഷനിൽ ഇടപെടുന്നത് ഉചിതമല്ലെന്നും എല്ലാ വാദങ്ങളും അന്വേഷണത്തിൽ ഉന്നയിക്കാൻ വിസിക്ക് അവസരമുണ്ടെന്നും കോടതി പറഞ്ഞു. വിസിയുടെ ഹർജിയെ എതിർത്ത് സിദ്ധാർഥന്റെ പിതാവും കേസിൽ കക്ഷി ചേർന്നിരുന്നു.

വീഴ്ച വരുത്തിയവർക്കെതിരെ നടപടി വേണം: ഹൈക്കോടതി

കൊച്ചി∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിനിടയായ സംഭവങ്ങൾക്കു പിന്നിലുള്ളവർക്കും അതു തടയുന്നതിൽ അറിഞ്ഞോ അറിയാതെയോ വീഴ്ച വരുത്തിയവർക്കുമെതിരെ നടപടി ആവശ്യമാണെന്നു ഹൈക്കോടതി. വിദ്യാർഥിയെ ദിവസങ്ങളോളം മനുഷ്യത്വരഹിതമായി ഉപദ്രവിച്ചുവെന്നും ഇത് മരണത്തിലേക്കു നയിച്ചുവെന്നും ആക്ഷേപമുണ്ട്.

കോളജ് ക്യാംപസിൽ ഒട്ടേറെ വിദ്യാർഥികൾക്കു മുന്നിൽ നടന്ന ഗുരുതരമായ സംഭവമാണിത്. അധികൃതർ അറിഞ്ഞില്ലെന്നു പറയുന്നത് ഈ ഘട്ടത്തിൽ വിശ്വസിക്കാൻ വയ്യെന്നും ശരിയായ അന്വേഷണം ആവശ്യമാണെന്നും കോടതി പറഞ്ഞു. കോളജിന്റെ കാര്യങ്ങൾ നോക്കുന്നതു ഡീൻ ആണെന്നും അവിടെ നടക്കുന്ന സംഭവങ്ങളിൽ തനിക്കു നേരിട്ടു ബന്ധമില്ലെന്നുമാണു വിസി വാദിച്ചത്. എന്നാൽ കോളജ് സ്ഥിതി ചെയ്യുന്നതു സർവകലാശാലാ ക്യാംപസിൽ തന്നെയാണെന്നു കോടതി ചൂണ്ടിക്കാട്ടി.

സിദ്ധാർഥനെതിരെ 2024 ഫെബ്രുവരി 16നു തുടങ്ങിയ ഉപദ്രവം 18 വരെ തുടർന്നുവെന്നു പറയുന്നു. ഹോസ്റ്റലിൽ മറ്റു വിദ്യാർഥികൾക്കു മുന്നിൽ വച്ചു പീഡനമുണ്ടായിട്ടും ഫെബ്രുവരി 21നു യുജിസിയുടെ ആന്റി റാഗിങ് സെല്ലിന്റെ പരാതി കിട്ടുന്നതു വരെ സർവകലാശാലയിൽ ആരും അറിഞ്ഞില്ലെന്നു പറയുന്നതിന്റെ വിശ്വാസ്യതയാണു ചോദ്യം ചെയ്യപ്പെടുന്നത്.

English Summary:

High Court without interfering in Chancellor's action in Suspension of Veterinary University Vice Chancellor case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com