പോളിങ്ങിൽ വൻ ഇടിവ്: കൂട്ടിയും കിഴിച്ചും മുന്നണികൾ
Mail This Article
തിരുവനന്തപുരം ∙ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ ഇത്തവണ കേരളത്തിൽ 15 ലക്ഷത്തിലേറെ വോട്ടുകൾ കൂടിയെങ്കിലും പോൾ ചെയ്ത വോട്ടുകളുടെ എണ്ണം അന്നത്തെക്കാൾ 4.38 ലക്ഷവും 2021 നിയമസഭ തിരഞ്ഞെടുപ്പിനെക്കാൾ 9.5 ലക്ഷവും കുറഞ്ഞു. പോളിങ് നിരക്കിൽ 2019 നെക്കാൾ 5.94% ആണ് നിലവിൽ കുറവു കാണിക്കുന്നത്. സംസ്ഥാനത്തെ വോട്ടർമാരിൽ 77.96 ലക്ഷം പേരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കാതിരുന്നത്. എന്നാൽ, വോട്ടർപട്ടികയിൽ മരിച്ചവരും ഇരട്ട വോട്ടുകളുമടക്കം കടന്നുകൂടിയിട്ടുള്ളതിനാൽ യഥാർഥ കണക്കിൽ പിഴവുകൾക്കു സാധ്യതയുണ്ട്. എങ്കിലും വോട്ടുകൾ വൻതോതിൽ കൂടിയിട്ടും പോളിങ് ശതമാനത്തിലും വോട്ടു ചെയ്തവരുടെ എണ്ണത്തിലും ഗണ്യമായ ഇടിവു സംഭവിച്ചുവെന്നു വ്യക്തം.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ 15,44,323 വോട്ടുകളും 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിനെക്കാൾ 2,45,391 വോട്ടുകളുമാണ് ഇത്തവണ കൂടിയത്. അതേസമയം വീട്ടിലോട്ടും തപാൽവോട്ടുമടക്കം പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ 2019 നെക്കാൾ 4,38,088 വോട്ടുകളും 2021 നെക്കാൾ 9,50,153 വോട്ടുകളും കുറഞ്ഞു. 2019 നു ശേഷം പൊതു തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്ത് ആകെ പോൾ ചെയ്ത വോട്ട് 2 കോടിക്കു താഴെയാകുന്നതും ഇപ്പോഴാണ്. വോട്ടർപട്ടികയിൽ കൂടുതലുള്ളതും കൂടുതൽ വോട്ടുകൾ ചെയ്തതും ഇത്തവണയും വനിതകൾ.
വോട്ട് കണക്ക്
ലോക്സഭ 2019
∙ആകെ വോട്ട്: 2,62,04,836
∙പോൾ ചെയ്തത്: 2,03,91,168
∙പോളിങ്: 77.84%
നിയമസഭ 2021
∙ആകെ വോട്ട്: 2,75,03,768
∙പോൾ ചെയ്തത്: 2,09,03,233
∙പോളിങ്: 76.00%
ലോക്സഭ 2024
∙ആകെ വോട്ട്: 2,77,49,159
∙പോൾ ചെയ്തത്: 1,99,53,080
∙പോളിങ്: 71.9%