3 വി.സിമാരുടെ നിയമനം അസാധുവാക്കാൻ രാജ്ഭവൻ നടപടി
Mail This Article
തിരുവനന്തപുരം ∙ വെറ്ററിനറി, ഡിജിറ്റൽ, ഓപ്പൺ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനം അസാധുവാക്കുന്ന നടപടിക്രമങ്ങളിലേക്കു രാജ്ഭവൻ കടന്നു. ബുധനാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഷിംലയിൽനിന്നു മടങ്ങിയെത്തിയശേഷമാകും തുടർനടപടികൾ. വെറ്ററിനറി വി.സി ഡോ.എം.ആർ.ശശീന്ദ്രനാഥിന് അടുത്ത ദിവസം കാരണം കാണിക്കൽ നോട്ടിസ് നൽകും.
നിയമനം അസാധുവാകാതിരിക്കാൻ കാരണം ബോധിപ്പിക്കാനുണ്ടെങ്കിൽ അറിയിക്കണമെന്നു നിർദേശിക്കും. ശശീന്ദ്രനാഥ് ഇപ്പോൾ സസ്പെൻഷനിലാണ്. അദ്ദേഹത്തെ വി.സിയായി തിരഞ്ഞെടുത്ത കമ്മിറ്റിയിൽ യുജിസി പ്രതിനിധി ഇല്ലാതിരുന്നതു ഗുരുതര വീഴ്ചയായി കണ്ടെത്തിയിരുന്നു. നേരത്തേ ഫിഷറീസ് വി.സി നിയമനം ഇതേ കാരണത്താൽ ഹൈക്കോടതി അസാധുവാക്കിയിരുന്നു.
ഡിജിറ്റൽ സർവകലാശാല വി.സി ഡോ.സജി ഗോപിനാഥ്, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല മുൻ വി.സി ഡോ.പി.എം.മുബാറക് പാഷ എന്നിവരെ സർക്കാർ നേരിട്ടു നിയമിച്ചതാണ്. ഇവർക്കു കാരണം കാണിക്കൽ നോട്ടിസ് അയച്ച് ഹിയറിങ് നടത്തിയിരുന്നു. യുജിസിയുടെ വിശദീകരണം ലഭിച്ചാൽ മേൽനടപടികളുണ്ടാകും. സജി ഗോപിനാഥിന്റെ നിയമനം അസാധുവായാൽ ഡിജിറ്റൽ സർവകലാശാലയ്ക്കു പുറമേ അദ്ദേഹം അധികച്ചുമതല വഹിക്കുന്ന സാങ്കേതിക സർവകലാശാലയിലും വിസിയുടെ ചുമതലയിലേക്ക് ആളെ കണ്ടെത്തേണ്ടിവരും.