കോവിഡിനു ശേഷം പൊതുഗതാഗത സൗകര്യം കുറഞ്ഞു; പുതിയ ബസ് റൂട്ട് നിശ്ചയിക്കാൻ ഗതാഗത വകുപ്പിന്റെ ജനസദസ്സ്
Mail This Article
തിരുവനന്തപുരം∙ കോവിഡിനു ശേഷം പൊതുഗതാഗത സൗകര്യം കുറഞ്ഞതോടെ സംസ്ഥാനത്തുണ്ടായ രൂക്ഷമായ യാത്രാപ്രശ്നം പരിഹരിക്കാൻ ജനാഭിപ്രായത്തിനായി ഗതാഗതവകുപ്പിന്റെ ‘ജനസദസ്സ്’. ബസ് സർവീസ് ഇല്ലാത്തതും നിന്നുപോയതുമായ റോഡുകളുടെ കണക്കെടുത്ത സമഗ്ര സർവേയുടെ അടിസ്ഥാനത്തിലാണ് ജനസദസ്സ് നടത്താൻ മന്ത്രി കെ.ബി.ഗണേഷ്കുമാർ നിർദേശം നൽകിയത്. നിയമസഭാമണ്ഡല തലത്തിൽ ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് തലത്തിൽ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ജനസദസ്സ് വിളിച്ചു ചേർക്കാനാണു നിർദേശം.
നവകേരള സദസ്സിൽ ഉയർന്ന പരാതികളിലും യാത്രാപ്രശ്നം സംബന്ധിച്ച് ഏറെ പരാതികളുയർന്നിരുന്നു. മൂവായിരത്തിലധികം റൂട്ടുകളിൽ ആവശ്യത്തിന് ബസില്ലെന്നു സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ വകുപ്പുതല ഉദ്യോഗസ്ഥർ നടത്തിയ ജില്ലാതല സർവേയിൽ കണ്ടെത്തിയത് സംസ്ഥാനത്താകെ 820 റൂട്ടുകളിൽ ബസുകളൊന്നുമില്ലെന്നാണ്. രണ്ടായിരത്തി ഇരുനൂറിലധികം റൂട്ടുകളിൽ ബസില്ലെന്ന് കിഫ്ബിയുടെ കൺസൽറ്റിങ് ഏജൻസിയായ കിഫ്കോൺ നൽകിയ പ്രാഥമിക റിപ്പോർട്ടിലും പറയുന്നു.
കെഎസ്ആർടിസി സർവീസുകൾ 6200ൽനിന്ന് 4000 ആയി കുറഞ്ഞു. സ്വകാര്യബസുകൾ 25,000 ഉണ്ടായിരുന്നത് കോവിഡിനുശേഷം 7000 ആയി.
ജനസദസ്സിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്ന റൂട്ടുകൾ വിൽപനയ്ക്കു വയ്ക്കുന്ന രീതി ഗതാഗതവകുപ്പ് പരീക്ഷിക്കും. റൂട്ടുകൾ നിശ്ചയിച്ച് ഗസറ്റ് വിജ്ഞാപനത്തിനു ശേഷം ഇൗ റൂട്ടുകളിൽ സർവീസ് നടത്താൻ താൽപര്യമുള്ളവരെ ക്ഷണിക്കും. കലക്ടറുടെ അധ്യക്ഷതയിൽ റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിക്കാകും നടപടികളുടെ ചുമതല. ഇൗ റൂട്ടുകളിൽ സമയമനുസരിച്ച് സർവീസ് നടത്താൻ 3 സ്വകാര്യബസുകൾക്ക് അനുമതി നൽകും. റൂട്ടിനു പണം അടയ്ക്കണം. മിനി ബസുകൾക്കും സർവീസ് നടത്താം.
ഇത്തരത്തിൽ ലഭിക്കുന്ന പെർമിറ്റ് കൈമാറാനും അനുമതി നൽകും. റൂട്ട് വാങ്ങി പെർമിറ്റ് എടുക്കുന്നവർക്കു മാത്രമേ സർവീസ് അനുവദിക്കൂ.