2000 കോടി റിസർവ് ബാങ്ക് കേന്ദ്രത്തിലെത്തിച്ചു
Mail This Article
കോട്ടയം ∙ ആന്ധ്ര പൊലീസ് തടഞ്ഞുവച്ച കാലാവധി കഴിഞ്ഞ 2000 കോടി രൂപയുടെ നോട്ടുകൾ ഹൈദരാബാദിലെ റിസർവ് ബാങ്ക് കേന്ദ്രത്തിൽ കോട്ടയം പൊലീസ് എത്തിച്ചു. കാലാവധി കഴിഞ്ഞ 500 രൂപ നോട്ടുകൾ നിറച്ച 4 ട്രക്കുകളിലാണു കോട്ടയം നർകോട്ടിക് സെൽ ഡിവൈഎസ്പി ടി. ജോണിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ 30ന് ഹൈദരാബാദിലേക്കു പോയത്. പഴകിയതിനെ തുടർന്നു വിവിധ ബാങ്കുകളിൽ തിരിച്ചെത്തിയ നോട്ടുകളാണിവ.
ആന്ധ്രയിലെ അനന്തനഗർ ജില്ലയിൽ പരിശോധന നടത്തുന്ന സർക്കിൾ ഇൻസ്പെക്ടർക്കു ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് കോട്ടയത്തു നിന്നുള്ള സംഘത്തെ വ്യാഴാഴ്ച ആന്ധ്ര പൊലീസും റവന്യു ഉദ്യോഗസ്ഥരും തടഞ്ഞു വയ്ക്കുകയായിരുന്നു. രേഖകൾ കാണിച്ചെങ്കിലും അവർ വിട്ടയച്ചില്ല. റിസർവ് ബാങ്ക് നൽകിയ ബാർ കോഡ് സ്കാൻ ചെയ്യാൻ പരിശോധന നടത്തിയ മജിസ്റ്റീരിയൽ അധികാരമുള്ള റവന്യു ഉദ്യോഗസ്ഥനോട് അഭ്യർഥിച്ചെങ്കിലും അദ്ദേഹവും ചെവിക്കൊണ്ടില്ല.
ഒടുവിൽ കോട്ടയം എസ്പി കെ. കാർത്തിക്കിനെ സംഘം ബന്ധപ്പെട്ടു. കാർത്തിക് അനന്തനഗർ ഡിഐജിയെയും ജില്ലാ കലക്ടറെയും ബന്ധപ്പെട്ടു. തുടർന്ന് കാർത്തിക് ഇവർക്ക് ഇ – മെയിൽ സന്ദേശവും അയച്ചു. ജില്ലാ കലക്ടറുടെ നിർദേശം എത്തിയതോടെയാണ് പോകാൻ അനുവദിച്ചത്. ഇന്നലെ രാവിലെയോടെയാണു ഹൈദരാബാദിലെ റിസർവ് ബാങ്ക് കേന്ദ്രത്തിൽ പണം എത്തിച്ചത്.