ADVERTISEMENT

തിരുവനന്തപുരം ∙ രാജ്യം പ്രചാരണച്ചൂടിലായിരിക്കെ, ഏക ഇടതു മുഖ്യമന്ത്രിയായ പിണറായി വിജയൻ സ്വകാര്യ സന്ദർശനത്തിനു വിദേശത്തേക്കു തിരിച്ചത് ഇടതുപക്ഷം കേരളത്തിലൊതുങ്ങിയതുകൊണ്ടാണോ എന്നു പ്രതിയോഗികളുടെ ചോദ്യം. എന്നാൽ ഇന്ത്യാസഖ്യത്തിനു വോട്ടു തേടാൻ മുഖ്യമന്ത്രിക്കുള്ള രാഷ്ട്രീയ പരിമിതി കൂടിയാണു വ്യക്തമാകുന്നത്.

7 ഘട്ട തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം ഇന്നു നടക്കുന്നതേയുള്ളൂ. ബംഗാളിൽ ജൂൺ ഒന്നു വരെയുള്ള എല്ലാ ഘട്ടങ്ങളിലും വോട്ടെടുപ്പുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും മുതി‍ർന്ന പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടും ഉൾപ്പെടെയുളള ദേശീയ നേതാക്കൾ പാർട്ടി മത്സരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും വോട്ടു തേടുന്നു. അതേ ദേശീയ നേതൃനിരയിലുള്ള മുതിർന്ന പിബി അംഗമായ പിണറായിക്കു പക്ഷേ കേരളത്തിനു പുറത്തു റോളില്ല. വിദേശത്തുനിന്ന് 21നു തിരിച്ചെത്തിയശേഷം ഏതെങ്കിലും സംസ്ഥാനത്തു പ്രചാരണത്തിനു പോകുമെന്നും നിലവിൽ വിവരമില്ല.

സിപിഎം രണ്ടിടത്തു മത്സരിക്കുന്ന തമിഴ്നാട്ടിലും പിണറായി പോയിരുന്നില്ല. ഡിഎംകെയും കോൺഗ്രസും അടങ്ങുന്ന സഖ്യത്തിലാണ് അവിടെ ഇടതുപാർട്ടികൾ. കേരളത്തിൽ കോൺഗ്രസിനെതിരെ അതിശക്ത പ്രചാരണം നയിക്കുകയായിരുന്ന പിണറായി തമിഴ്നാട്ടിലേക്കു വേണ്ടെന്ന് അവിടത്തെ പാർട്ടി തീരുമാനിച്ചെന്നായിരുന്നു ഇവിടെ പ്രതിപക്ഷ ആരോപണം. 2019ൽ ബംഗാളിലും ത്രിപുരയിലും കോൺഗ്രസ് സഖ്യമുണ്ടായിരുന്നില്ല. ഇത്തവണ രണ്ടിടത്തും സഖ്യമുണ്ട്.

കേരളത്തിന് പുറത്ത് പോകാറില്ലെന്ന് വിശദീകരണം

കേരളത്തിനു പുറത്തു പ്രചാരണത്തിനു പിണറായി അങ്ങനെ പോകാറില്ലെന്നാണ് തിരഞ്ഞെടുപ്പു സമയത്തെ വിദേശയാത്രയെക്കുറിച്ചു ചോദിച്ചപ്പോൾ പാർട്ടി കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടിയത്. ഫെബ്രുവരിയിൽ കേന്ദ്രത്തിനെതിരെയുള്ള ഡൽഹി സമരവേളയിൽ കേരള മുഖ്യമന്ത്രി പ്രതിപക്ഷ ചേരിയുടെ മുഖമായെന്നായിരുന്നു ഇടതു പ്രചാരണം. പക്ഷേ, 3 മാസം കഴിഞ്ഞ് രാജ്യം തിരഞ്ഞെടുപ്പിന്റെ പൊരിവെയിലിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രി വിദേശത്താണ്.

English Summary:

Chief Minister Pinarayi Vijayan's foreign trip during Loksabha Elections 2024 campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com