കെപിസിസി, ഡിസിസി: നേതൃമാറ്റം ചർച്ചയിൽ
Mail This Article
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പിനു പിന്നാലെ കെപിസിസിയിലും ഡിസിസികളിലും നേതൃമാറ്റമുണ്ടാകുമെന്ന് കോൺഗ്രസ് വൃത്തങ്ങളിൽ പ്രചാരണം. ലോക്സഭാ തിരഞ്ഞെടുപ്പു ഫലം വന്ന് നാലു ദിവസം കഴിയുമ്പോൾ കെപിസിസി പ്രസിഡന്റ് കസേരയിൽ കെ.സുധാകരൻ മൂന്നു വർഷം തികയ്ക്കും. സുധാകരനൊപ്പമെത്തിയ ഡിസിസി പ്രസിഡന്റുമാർ സെപ്റ്റംബറിൽ മൂന്നു വർഷം പൂർത്തിയാക്കും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഈ സംഘടനാ സംവിധാനവുമായി പോകാനാകുമോയെന്നു കഴിഞ്ഞ യോഗത്തിൽ ചോദ്യമുയർന്നു.
-
Also Read
വൈദ്യുതി നിയന്ത്രണത്തിന് എതിരെ യുഡിഎഫ്
പ്രതിസന്ധികാലത്തു ചുമതലയേറ്റ പ്രസിഡന്റിനെ അനുയോജ്യമായ സമയത്തു മാന്യമായി ഒഴിയാനാണ് അനുവദിക്കേണ്ടതെന്നു സുധാകരനെ അനുകൂലിക്കുന്നവർ നിലപാടെടുക്കുന്നു. എഐസിസി നിർദേശപ്രകാരം ചുമതല കൈമാറിയ സുധാകരനെ, സമയമാകുമ്പോൾ എഐസിസി തന്നെ തിരിച്ചേൽപിക്കുമെന്നിരിക്കെ കോലാഹലം എന്തിനെന്ന് മറുപക്ഷവും ചോദിക്കുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശിക്കുമ്പോൾ മാത്രമേ കെപിസിസി അധ്യക്ഷന്റെ ചുമതല ഏറ്റെടുക്കുകയുള്ളൂവെന്നും ഇക്കാര്യത്തിൽ തനിക്കു ധൃതിയോ ആശങ്കയോ ഇല്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കി.