ഒരാഴ്ചയായി വളർത്തുപക്ഷികൾ ചത്തുവീഴുന്നു; ആലപ്പുഴയിൽ 12,678 പക്ഷികളെ കൊന്നൊടുക്കും
![bird flu Photo Credit: jarun011/ Istockphoto](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
ആലപ്പുഴ∙ ഒരു കോഴിഫാമിൽ ഉൾപ്പെടെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി നാലിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലെ തഴക്കര, തലവടി, ചമ്പക്കുളം എന്നിവിടങ്ങളിലും പത്തനംതിട്ടയിലെ നിരണത്തുമാണു രോഗം സ്ഥിരീകരിച്ചത്. ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിർണയ ലാബിൽ നടത്തിയ പരിശോധനയിലാണു സ്ഥിരീകരണം.
മാവേലിക്കര തഴക്കര പഞ്ചായത്ത് 11–ാം വാർഡ് വെട്ടിയാർ പെരുവേലിൽചാൽ പാടശേഖരത്തിൽ ചെന്നിത്തല സ്വദേശി സന്തോഷിന്റെ 10,000 താറാവുകൾക്കാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവയിൽ 4000 എണ്ണം ചത്തു. തലവടി പഞ്ചായത്ത് 13–ാം വാർഡിൽ കോടമ്പനാടി ബിനോയ് ജോസഫിന്റെ 3550 താറാവുകൾക്കു രോഗബാധ കണ്ടെത്തി. അവയിൽ 1500 താറാവുകൾ ചത്തു. ചമ്പക്കുളം പഞ്ചായത്ത് മൂന്നാം വാർഡിൽ കോഴിഫാമിലെ 40 കോഴികൾക്കും പക്ഷിപ്പനി സ്ഥിരീകരിച്ചു.
പത്തനംതിട്ട– ആലപ്പുഴ ജില്ലാ അതിർത്തിയിൽ തിരുവല്ല താലൂക്കിലെ നിരണം പഞ്ചായത്ത് 13–ാം വാർഡിൽ ഇരതോട് ഭാഗത്തു പതിനായിരത്തോളം താറാവുകൾക്കാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒരാഴ്ചയായി വളർത്തുപക്ഷികൾ ചത്തുവീഴുന്നുണ്ടെങ്കിലും പരിശോധനാഫലം വരാൻ വൈകി. ഇത് രോഗം വ്യാപിക്കാൻ കാരണമായെന്ന് സംശയമുണ്ട്. പക്ഷിപ്പനി പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ ഇന്നു കൊന്നൊടുക്കും. ആലപ്പുഴ ജില്ലയിൽ 12,678 വളർത്തുപക്ഷികളെയാണു കൊന്നു മറവു ചെയ്യുക.