ADVERTISEMENT

ബെംഗളൂരു∙ എൻജിനിൽ തീ പടർന്നതിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കിയ പുണെ–കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ ബെംഗളൂരു വിമാനത്താവളത്തിൽ കുടുങ്ങിയത് 24 മണിക്കൂറിലേറെ. കൊച്ചിയിലേക്കുള്ള യാത്രക്കാരിലെ അവസാന സംഘത്തിന് ഇന്നലെ രാത്രി 11നുള്ള വിമാനത്തിലാണു മടങ്ങാനായത്. ലഗേജ് തിരിച്ചുകിട്ടാനുള്ള കാലതാമസം നീണ്ടതോടെ ഉറങ്ങാൻ പോലും കഴിയാതെ ഏറെപ്പേരും വിമാനത്താവള ലോ‍ഞ്ചിലാണ് രാത്രി ചെലവഴിച്ചത്. എമർജൻസി വാതിലിലൂടെ നിരങ്ങിയിറങ്ങി, റൺവേയിൽ നിന്ന് ഓടി രക്ഷപ്പെട്ടതിന്റെ പരിഭ്രാന്തി പലരെയും വിട്ടുമാറിയിരുന്നില്ല. 179 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 

പുണെയിൽ നിന്നെത്തിയ വിമാനം ശനിയാഴ്ച രാത്രി 10.50 ന് ബെംഗളൂരുവിൽ നിന്ന് പറന്നുയർന്ന ഉടൻ വലതുവശത്തെ എൻജിനിൽ തീ പടർന്നതിനെ തുടർന്നാണ് രാത്രി 11.12ന് തിരിച്ചിറക്കിയത്. യാത്രക്കാർക്ക് വിമാനക്കമ്പനി അധികൃതർ ഭക്ഷണവും ഹോട്ടൽ മുറിയിൽ താമസവും സജ്ജീകരിച്ചെങ്കിലും കൂടുതൽ പേരും ബാഗേജ് ലഭിക്കാത്തതിനാൽ ലോഞ്ച് വിടാൻ തയാറായില്ല. ഹാൻഡ് ബാഗ് പോലും എടുക്കാതെയാണ് പലരും വിമാനത്തിൽ നിന്നു പുറത്തു ചാടിയത്. തിക്കിലും തിരക്കിലും പെട്ട് ഏതാനും പേർക്ക് പരുക്കുകളുമുണ്ടായി. 

പുലർച്ചെ 2.30ന് ഹാൻഡ് ബാഗുകൾ എത്തിച്ച അധികൃതർ ലഗേജ് വീടുകളിലെത്തിക്കാമെന്ന് ഉറപ്പ് കൊടുത്തെങ്കിലും യാത്രക്കാർ വഴങ്ങിയില്ല. തർക്കത്തിനൊടുവിൽ പുലർച്ചെ 4.30ന് ലഗേജ് എത്തിച്ച ശേഷം വിവിധ വിമാനങ്ങളിൽ കൊച്ചിയിലേക്കുള്ള ടിക്കറ്റുകൾ നൽകിയെന്ന് വിമാനത്തിൽ യാത്ര ചെയ്തിരുന്ന കോട്ടയം തിരുനക്കര സ്വദേശിയും മലയാള മനോരമ ഉദ്യോഗസ്ഥനുമായ ഡി.ജയകുമാർ പറഞ്ഞു. രാവിലെ 10.30നും ഉച്ചയ്ക്ക് 1.15നും ആദ്യ സംഘം യാത്രക്കാർ പുറപ്പെട്ടെങ്കിലും അവസാന സംഘം ഇന്നലെ രാത്രി 11 മണിയോടെയാണ് പുറപ്പെട്ടതെന്ന് ഹൈക്കോടതി അഭിഭാഷകനായ എ.രാജസിംഹൻ പറഞ്ഞു. 

English Summary:

24 hours of misery for Kochi passengers on the returned flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com