ശുദ്ധിക്രിയയ്ക്കു കാരണം യുവതീപ്രവേശമല്ല: വിശദീകരണവുമായി ശബരിമല തന്ത്രി
Mail This Article
പത്തനംതിട്ട∙ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയതിനു കാരണം യുവതീപ്രവേശമല്ലെന്നു തന്ത്രി കണ്ഠര് രാജീവര്. ദേവചൈതന്യത്തിനു കളങ്കം വന്നതിനാലാണു ശുദ്ധിക്രിയ നടത്തിയത്. മകരവിളക്കിനു നട തുറക്കുമ്പോൾ ശുദ്ധിക്രിയ നടത്താൻ നേരത്തേ നിശ്ചയിച്ചിരുന്നു. സുപ്രീം കോടതി വിധിക്കു നിരക്കാത്തതൊന്നും താൻ ചെയ്തിട്ടില്ലെന്നും ദേവസ്വം ബോര്‍ഡിനു നൽകിയ വിശദീകരണത്തിൽ തന്ത്രി അറിയിച്ചു.
ദേവസ്വം കമ്മിഷണറുടെ നോട്ടിസിലെ ആരോപണങ്ങള്‍ക്കു അടിസ്ഥാനമില്ലെന്നും തന്ത്രി വ്യക്തമാക്കി. തന്ത്രി ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ക്കു നൽകിയ വിശദീകരണത്തിന്റെ പകർപ്പ് മനോരമ ന്യൂസിനു ലഭിച്ചു. ആചാരപരമായി ശരിയായ നടപടിയാണു ചെയ്തത്. ശുദ്ധിക്രിയയ്ക്കു മുൻപ് ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നുവെന്നും തന്ത്രി വ്യക്തമാക്കി.
ദേവസ്വം ബോർഡിന്റെ പൂർണ അറിവോടെയാണ് ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയതെന്ന് എക്സിക്യൂട്ടീവ് ഓഫിസർ റിപ്പോർട്ട് നൽകിയിരുന്നു. യുവതീപ്രവേശം മുഖ്യമന്ത്രി സ്ഥിരീകരിച്ച ശേഷം തന്ത്രി തന്നെയും അഡ്മിനിസ്ട്രേറ്റീവ് ഓഫിസറെയും അദ്ദേഹത്തിന്റെ മുറിയിലേക്കു വിളിച്ച് ആചാരപരമായ കാര്യങ്ങൾ നടത്തണമെന്നറിയിച്ചു. താൻ പുണ്യാഹവും ബിംബശുദ്ധിയും നടത്താൻ പോവുകയാണെന്നും ഇതു 45 മിനിറ്റിനകം പൂർത്തിയാക്കുമെന്നും തന്ത്രി ദേവസ്വം ബോർഡ് പ്രസിഡന്റിനെ ഫോണിലൂടെ അറിയിച്ചുവെന്നാണു കത്തിൽ പറഞ്ഞിരുന്നത്.