ശബരിമല യുവതീപ്രവേശം: എല്ലാ ഹർജികളും ബുധനാഴ്ച സുപ്രീം കോടതിയിൽ
Mail This Article
ന്യൂഡൽഹി∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും ദേവസ്വം ബോർഡ് നൽകിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്. പുനഃപരിശോധനാ ഹർജികൾ മാത്രമെ ബുധനാഴ്ച പരിഗണിക്കുവെന്നാണു നേരത്തേ അറിയിച്ചിരുന്നത്.
മൊത്തം 55 പുനഃപരിശോധനാ ഹർജികളാണുള്ളത്. കൂടാതെ, ഹൈക്കോടതി മേൽനോട്ട സമിതിയെ നിയോഗിച്ചതു ചോദ്യം ചെയ്തും ഹൈക്കോടതിയിലെ 23 ഹർജികൾ സുപ്രീം കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടും സംസ്ഥാന സർക്കാർ നൽകിയ ഹർജികളുമുണ്ട്. .തന്ത്രിക്കും മറ്റുമെതിരെ 2 കോടതിയലക്ഷ്യ ഹർജികളും സുപ്രീംകോടതിയിലുണ്ട്.
ബുധനാഴ്ച രാവിലെ 10:30നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി. വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുടെ ബെഞ്ചാണു ഹർജികൾ പരിഗണിക്കുക. ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയിലായിരുന്നതിനാൽ ജനുവരി 22ന് ഹർജികൾ പരിഗണിക്കാന്‍ സാധിച്ചിരുന്നില്ല.